കോഴിക്കോട്: ഇന്ത്യ കണ്ട മികച്ച ഭരണകർത്താക്കളിൽ പ്രമുഖനായ ആർ ശങ്കർ ഇന്ത്യയിലാദ്യമായി അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസമായി സർക്കാർ പെൻഷൻ ഏർപ്പെടുത്തിയ ഭാവനാസമ്പന്നനായ ഭരണാധികാരിയായിരുന്നുവെന്ന് മുൻ ഡിസിസി പ്രസിഡൻ്റ് കെ സി അബു പറഞ്ഞു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ആർ ശങ്കറിൻ്റെ 48-മത് ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ ഉന്നതവിദ്യഭ്യാസത്തിന് പ്രാപ്തരാക്കുന്ന നിലയിൽ കേരളമാകെ കലാലയങ്ങൾ ആരംഭിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച നടപടികളുടെ ഗുണഫലങ്ങൾ തലമുറകൾക്ക് അനുഗ്രഹമായി ഇന്നും തുടരുന്നുവെന്നും അദ്ദേഹം തുടർന്നു.
ചടങ്ങിൽ കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
യൂണിയൻ കൗൺസിലർ അഡ്വ. എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ ചന്ദ്രൻ പാലത്ത്, എം.മുരളീധരൻ, പി.കെ ഭരതൻ, ലീലാവിമലേശൻ എന്നിവർ പ്രസംഗിച്ചു.