ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ആം പിറന്നാള്‍. സോണിയാ ഗാന്ധിയുടെ അനാരോഗ്യവും ഇഡി ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലും പിറന്നാളാഘോഷമൊന്നും ഇത്തവണ ഇല്ല.
1970, ജൂണ്‍ 19ന് ഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധിയുടെ ജനനം. മുത്തശ്ശി ഇന്ദിര ഗാന്ധി അന്ന് ഇന്ത്യ ഭരിക്കുന്ന ഉരുക്കുവനിത. രാഹുലിന് 11 വയസുള്ളപ്പോഴാണ് ചെറിയച്ഛനായ സഞ്ജീവ് ഗാന്ധി വിമാനപകടത്തില്‍ മരിച്ചത്.
രാഹുലിന് പതിനാല് വയസ് മാത്രമുള്ളപ്പോള്‍ മുത്തശ്ശി അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചു. സിഖ് തീവ്രവാദത്തിന്റെ അരക്ഷിതനാളുകളായിരുന്നു അത്. പ്രശസ്തമായ ഡൂണ്‍ സ്‌കൂളില്‍ പഠിച്ചിരുന്ന രാഹുലിന്റെയും സഹോദരി പ്രിയങ്കയുടേയും സ്‌കൂള്‍ പഠനം അതോടെ അവസാനിച്ചു.
സുരക്ഷാ കാരണത്താല്‍ വീട്ടിലിരുന്നായിരുന്നു പിന്നീട് പഠനം. നാലു വര്‍ഷത്തിനു ശേഷം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലും ഹവാര്‍ഡിലുമായി ബിരുദം പൂര്‍ത്തിയാക്കി വരുമ്പോഴാണു പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. വീണ്ടും അരക്ഷിതത്വത്തിന്റെ നിഴലിലായി രാഹുലിന്റെയും സഹോദരിയുചെയും അമ്മയുടെയും ജീവിതം.
സുരക്ഷ പരിഗണിച്ചു ഫ്‌ളോറിഡയിലെ റോളിന്‍സ് കോളജിലേക്കു മാറി. സര്‍വകലാശാല അധികൃതര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമായിരുന്നു രാഹുലിനെക്കുറിച്ച് അറിവുണ്ടായിരുന്നത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍നിന്നു എം എഫില്‍ കഴിഞ്ഞ ശേഷം ലണ്ടനിലുള്ള മോണിട്ടര്‍ ഗ്രൂപ്പ് എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലി സ്വീകരിച്ച രാഹുല്‍ അന്നൊന്നും രാഷ്ട്രീയത്തെകുറിച്ച് ചിന്തിച്ചിരുന്നില്ല.
2004ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി രാഹുല്‍ രാഷ്ട്രീയത്തിലേക്ക് വന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് വന്ന തെരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധി എന്ന യുവരാഷ്ട്രീയ നേതാവിന്റെ തുടക്കം അന്നായിരുന്നു.
അന്ന് അമേത്തിയില്‍ മത്സരിച്ച വിജയിച്ച രാഹുലും അധികാര രാഷ്ട്രീത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചതേയില്ല. 2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ എത്തി. പക്ഷേ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല.
തന്റെ നേതൃത്വത്തിലെ തോല്‍വിയില്‍ മനംനൊന്ത രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയൊഴിഞ്ഞു. പിന്നീടിങ്ങോട്ട് വയനാട് എംപി എന്ന പ്രിവിലേജിനപ്പുറം രാഹുല്‍ ഒന്നും വാങ്ങിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇന്നും രാഹുല്‍ തുടരുന്നു.
നരേന്ദ്ര മോദി എന്ന അതിയായനെ നേരിടാന്‍ രാഹുല്‍ എന്നും ഒരു ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ആ പോരാട്ടത്തില് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നോ എന്നത് സംശയമാണ്. രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉറച്ച നിലപാടുകളുമായി രാഹുല്‍ ഇറങ്ങിത്തിരിച്ചതും ഇന്ത്യ കണ്ടു.
ഒറ്റപ്പെടലുകളെയും തിരസ്‌കാരങ്ങളെയും സൗമ്യമായി നേരിട്ടു പരാജയപ്പെടുത്തിയിടത്തായിരുന്നു രാഹുലിന്റെ മികവ്. അതു ജനിതകത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു. മുതുമുത്തച്ഛനായ ജവാഹര്‍ലാല്‍ നെഹ്‌റുവില്‍നിന്ന് തുടങ്ങി പിതാവ് രാജീവിലൂടെ നീളുന്ന മികവിന്റെ കൈവഴി.
ഇന്നും രാഹുലിന്റെ പേരാട്ടം തുടരുകയാണ്. എതിരാളികളുടെ വേട്ടയാടലും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ ഇഡി മൂന്നു ദിവസം ചോദ്യം ചെയ്തു കഴിഞ്ഞു. നാളെയും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.