ബിഗ് സ്ക്രീനിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. സിനിമയിലെ മാസ് ഡയലോഗ് പോലെ ജീവിതത്തിലും അദ്ദേഹം പറയുന്ന വാക്കുകൾ ശ്രദ്ധയോടെ പിന്തുടരുന്ന ആരാധകർ ഏറെയാണ്. തന്റെ അച്ചടക്കമില്ലാതെയുള്ള പഴയ ജീവിതത്തേക്കുറിച്ചുള്ള രജനിയുടെ ഒരു പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് പറയുകയാണ് രജനികാന്ത്.
രജനികാന്തിന്റെ വാക്കുകൾ :
''കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തിൽ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. എത്ര സിഗരറ്റ് പാക്കറ്റുകൾ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ കണ്ടാൽ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്.
ഇത് മൂന്നും അളവിലധികം തുടർച്ചയായി ഒരുപാട് വർഷങ്ങൾ കഴിച്ചവർ എന്റെയറിവിൽ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളിൽ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി." - രജനികാന്ത് പറഞ്ഞു.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് രജനികാന്തിന്റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രം. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. മോഹൻലാൽ, ശിവരാജ്കുമാർ, തമന്ന എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.