ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്‍റു എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിർത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ബാബുലാൽ മരിച്ചു.
ഇരുവരുടെയും മൊബൈൽ ഫോണുകളും മറ്റു രേഖകളും അക്രമികൾ കവർന്നതായി ഉദയ്പുർ റെയ്ഞ്ച് ഐ.ജി. സത്യവീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അർധരാത്രി വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തുമ്പോൾ ആൾക്കൂട്ടം രണ്ടുപേരെയും മർദിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു.
'ആക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടിേപായി. ഉദ്യോഗസ്ഥർ ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്‍റുവിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്' -സിങ് പറഞ്ഞു.