ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ ചിത്രവുമായി, ഒരു സ്വകാര്യ കൃത്രിമോപഗ്രഹം ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കും. പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പുറമെ ഭഗവത് ഗീതയും, 25,000 വ്യക്തികളുടെ പേരുകളും ഇതിലുണ്ടാകും. 'സതീഷ് ധവാൻ സാറ്റലൈറ്റ്', അല്ലെങ്കിൽ 'എസ്ഡി സാറ്റ്' എന്നറിയപ്പെടുന്ന ഈ ഉപഗ്രഹം പിഎസ്എൽവി വഴിയാണ് വിക്ഷേപിക്കുക.
വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര പഠനം പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്പെയ്സ് കിഡ്സ് ഇന്ത്യയാണ് ഈ ചെറു ഉപഗ്രഹം വികസിപ്പിച്ചിരിക്കുന്നത്. മൂന്ന് സയന്‍റിഫിക്ക് പേ ലോഡുകൾ കൂടി അടങ്ങിയതാണ് ഈ കൃത്രിമോപഗ്രഹം. ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനം, മാഗ്നറ്റോസ്പീയറിനെക്കുറിച്ചുള്ള പഠനം, ലോ പവർ വൈഡ് ഏരിയ നെറ്റ് വര്ക്ക് സംബന്ധിച്ചുള്ള ഒരു പരീക്ഷണ മോഡൽ എന്നിവയ്ക്കായാണിത്.
“ഇത് ഞങ്ങളുടെ ആദ്യത്തെ സ്വകാര്യ കൃത്രിമോപഗ്രഹമാണ്. ദൗത്യത്തിന്റെ ഭാഗമായി ആളുകളോട് പേരുകൾ അയക്കാ൯ നിർദ്ദേശിച്ച സമയത്ത് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ച്ചക്കുള്ളിൽ 25,000 ആളുകൾ പ്രതികരിച്ചു.
ഇതിൽ, 1,000 പേർ രാജ്യത്തിനു പുറത്തുള്ളവരാണ്. ചെന്നൈയിലെ ഒരു സ്കൂൾ മുഴുവ൯ വിദ്യാർത്ഥികളുടെയും പേരുകൾ അയച്ചിട്ടുണ്ട്" സ്പെയ്സ് കിഡ്സ് സ്ഥാപകയും സി ഇ ഓയുമായ ഡോ.ശ്രീമതി കേസ൯ പറയുന്നു. പേരുകൾ അയച്ചവർക്ക് സമ്മാനമായി “ബോർഡിംഗ് പാസും” നൽകിയിട്ടുണ്ട് സ്പെയ്സ് കിഡ്സ്.
ബൈബിൾ പോലോത്ത മറ്റു വേദ ഗ്രന്ഥങ്ങൾ അയച്ചതിന് സമാനമായിട്ടാണ് ഭഗവത് ഗീത ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും കേസ൯ പറയുന്നു.
“ആത്മനിർഭർ മിഷ൯ എന്നെഴുതി പ്രധാന മന്ത്രിയുടെ ചിത്രവും ഞങ്ങൾ ബഹരാകാശത്തേക്കയക്കുന്നുണ്ട്. ഈ കൃത്രിമോപഗ്രഹം പൂർണ്ണമായും തന്നെ ഇന്ത്യ൯ നിർമിതിയാണ്” കേസ൯ കൂട്ടിച്ചേർത്തു.