തിരുവനന്തപുരം: അഭ്യസ്ത വിദ്ദ്യരായ കേരളത്തിലെ ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്ന് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ. വർഗ്ഗീയത വേണ്ട, തൊഴിൽ മതി എന്ന് പറഞ്ഞിരിന്നവർ വർഗ്ഗീയതയും വേണം ബന്ധുക്കൾക്ക് തൊഴിലും വേണം എന്ന നിലപാടിലാണിപ്പോൾ എന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ് സ്ഥിരനിയമനം നടത്തിയ ക്രമവിരുദ്ധമായ എല്ലാ കരാർ നിയമനങ്ങളും റദ്ദ് ചെയ്ത് ഈ തസ്തികകളിൽ പി.എസ്.സി മുഖേന നിയമനം നടത്തുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും അധികാരത്തിൽ വന്നാൽ നടപ്പിലാക്കുകയും ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സി.പി.എം മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയിൽ നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ സര്‍വകലാശാലയിലേക്ക് ഇന്ന് രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേൽ രംഗത്തെത്തിയിരുന്നു.
നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തിൽ സബ്ജെക്ട് എക്സ്പെർട്ട് എന്ന നിലയിൽ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമർ തറമേൽ.
റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേലാൽ സബ്ജെക്ട് എക്സ്പെർട്ട് എന്ന നിലയിൽ നിയമനപ്രക്രിയകളിൽ പങ്കെടുക്കാനില്ലെന്നും ഡോ. ഉമർ തറമേൽ ഫെയ്സ്ബുക്ക് കുറിപ്പിലെഴുതി. ഉമർ തറമേൽ അടക്കം തയ്യാറാക്കി നൽകിയ ലിസ്റ്റിൽ നിർദേശിച്ച ഉദ്യോഗാർത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.