കോഴിക്കോട്: മത സാഹോദര്യ സന്ദേശം മാനവരാശിക്ക് പകർന്നു നൽകിയ ഏക ലോക പ്രവാചകനും കേരളീയ നവോത്ഥാനത്തിൻ്റെ പിതാവും ലോകാരാധ്യനായ സന്യാസിവര്യനും കോടിക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനാമൂർത്തി യുമായ ശ്രീനാരായണഗുരുദേവനെ നിന്ദിച്ചും അവഹേളിച്ചും ശ്രീനാരായണീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലും സമൂഹത്തിൽ അന്തച്ഛിദ്രം ഉണ്ടാക്കുന്ന തരത്തിലും നവമാധ്യമങ്ങളിലൂടെ സമുദായത്തിൻ്റെ പേരിൽ കുപ്രചരണം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു .
മലബാറിലെ ശ്രീനാരായണ സമൂഹത്തിൽ അന്ത: ചിദ്രമുണ്ടാക്കുന്നതിനും സമൂഹത്തിൽ കലാപം ഇളക്കിവിടുന്ന തരത്തിലും ശ്രീനാരായണഗുരു ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുമുള്ള ഇത്തരം അധമമായ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്ക് പിന്നിലുള്ള രാഷ്ട്ര താൽപ്പര്യങ്ങളെ ഹനിക്കുന്ന ദേശ വിരുദ്ധരായ വിധ്വംസക ശക്തികളുടെ പങ്കിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ യോഗം ശക്തമായി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഡിജിപിക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി നൽകാനും ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി,യോഗം ഡയറക്ടർ കെ ബിനുകുമാർ, കൗൺസിലർമാരായ എം മുരളീധരൻ, എം.രാജൻ, പികെ ഭരതൻ മാസ്റ്റർ വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ഷിബിക എം ,യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡണ്ട് എസ് ജി ഗിരീഷ് എന്നിവർ പ്രസംഗിച്ചു .