കോഴിക്കോട്: പിന്നോക്ക ജനവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഭരണഘടനാദത്തമായി ലഭിച്ച അവകാശങ്ങളുടെ ലംഘനമാണെന്നും മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം എന്ന പേരിൽ നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിച്ച് പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പേക്കേജുകളാണ് ഉണ്ടാക്കേണ്ടത് എന്നും പിന്നാക്ക സംവരണം കവർന്നെടുക്കുകയല്ല ചെയ്യേണ്ടതെന്നും എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് കോഴിക്കോട് യൂണിയൻ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംവരണ സമുദായ അംഗങ്ങളുടെ സർക്കാർ സർവീസിലെ പ്രാതിനിധ്യം സംബന്ധിച്ച ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ച് സംവരണത്തിൻ്റെ ഗുണഫലങ്ങൾ സംവരണ സമുദായങ്ങൾക്കു എത്രമാത്രം ലഭിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കൺവെൻഷൻ ഉദ്ഘാടനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം നിർവഹിച്ചു. എസ് ജി ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യപ്രഭാഷണം നടത്തി.
യോഗം ഡയറക്ടർ കെ ബിനുകുമാർ കൗൺസിലർമാരായ വി. സുരേന്ദ്രൻ, പികെ ഭരതൻ, എം മുരളീധരൻ, കെ മോഹൻദാസ്, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ലീല വിമലേശൻ, പി കെ വിമലേശൻ, പി വി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് കോഴിക്കോട് യൂണിയൻ ഭാരവാഹികളായി എസ്.ജി ഗിരീഷ് കുമാർ (പ്രസിഡൻ്റ്) ആഷിഖ് പി എസ് (വൈസ് പ്രസിഡൻ്റ്) പി ഒ ഷിബു (സെക്രട്ടറി) ബിനിൽ സുരേഷ്(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.