-ഷീല എൽ.എസ്, കൊല്ലം
മേഘ പാളികൾക്കിടയിലൂടെ
പാതിമുഖം മറച്ചന്നു
സാകൂതമെന്നെനീ നോക്കിനിന്നത്
ഇന്നുമോർക്കുന്നു ഞാൻ
വരാൻ പോകുന്ന വിരഹ മഴയാലെന്നെ
കാണാനാകില്ലെന്നോർത്തുനീ
മതിയാവോളമെന്നെ നോക്കിക്കാണുകയായിരുന്നെന്ന്
അറിഞ്ഞിരുന്നില്ല ന്നുഞാൻ
എന്നെ കാണാൻ കഴിയാത്ത നിൻെറ തേങ്ങലുകളാണ് മിന്നൽപ്പിണരുകളെന്നും
ഞാനറിഞ്ഞതേയില്ല.
വിരഹ ദുഃഖം താങ്ങാനാകാതെ നീ മറ്റുളളവരോട്
പൊട്ടിത്തെറിച്ചതാണ്
ഇടിമുഴക്കങ്ങളെന്നും ഞാനറിഞ്ഞിരുന്നില്ല.
കൊടിയ വിരഹത്തിനൊടുവിൽ നീ വന്നപ്പോൾ ; ഈ നീലജലാശയത്തിൽ
നീന്തിത്തുടിയ്ക്കുന്ന ഹംസങ്ങൾക്കിടയിൽ,
വിടർന്നു വിലസിനിൽക്കുന്ന മറ്റു താമരകൾക്കൊപ്പം,
പകുതിപോലും
വിടരാനാകാതെ ; വിരഹമഴയിൽ തണ്ടൊടിഞ്ഞ് തളർന്നുനിൽക്കുന്ന
താമരയായി ഞാൻ... നിവർന്ന് നിൻെറ
മുഖമൊന്നു കാണാൻ പോലുമാകാത്ത തണ്ടൊടിഞ്ഞ താമര. എൻെറ
ഈ അവസ്ഥ കണ്ട് നീ ഉളളിൽ പൊട്ടിക്കരയുകയാണെന്ന്
ഏനിയ്ക്കറിയാം.പക്ഷേ ! നിൻെറ കടമ…
നിൻെറ വെയിൽനാളങ്ങളില്ലെങ്കിൽ ഈ പ്രപഞ്ചത്തിനുതന്നെ
നിലനിൽപ്പില്ലാതാകുമെന്ന ഉത്തമ ബോദ്ധ്യം ;
പ്രസന്ന വദനനായി എന്നും പ്രഭാതത്തിൽ
ഉദിക്കാനും പ്രദോഷത്തിൽ അസ്തമിയ്ക്കാനും
നിന്നെനിർബന്ധിതനാക്കുന്നു.
നീ ക്ഷീണിതനെങ്കിലും അവശമായ നിൻെറ
കിരണങ്ങളാൽ എൻെറ മുഖമൊന്നുയർത്താൻ വല്ലാതെ
പണിപ്പെടുന്നുണ്ട്.. പക്ഷേ!പ്രിയനേ ! താമരയ്ക്ക് ഒരിക്കൽ മാത്രമല്ലേ
വിടരാൻ കഴിയൂ… ഇനി ഇതളുകളാകുന്ന കണ്ണീരു തൂകി
എന്നേയ്ക്കുമായി കൊഴിയുകയല്ലേ നിവൃത്തിയുളളൂ… എങ്കിലും ഈ
അന്ത്യ വേളയിൽ ; ഈ അവസാനമിടിപ്പിൽ നിൻെറ
കിരണങ്ങളെങ്കിലും കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്താൽ
ഞാൻ വിടപറഞ്ഞിടട്ടേ !