കൊച്ചി: സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ നിർദേശം. സഭയുടെ പുതിയ കുർബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് പു മാർപ്പാപ്പയുടെ നിർദേശം.
മാർപാപ്പയുടെ നിർദേശം അനുസരിച്ച് എന്നു മുതൽ ആരാധനാ ക്രമം ഏകീകരിക്കണമെന്ന കാര്യത്തിൽ അടുത്ത ആഗസ്ത് 16 മുതൽ 27 വരെ സഭാസിനഡ് തീരുമാനമെടുക്കും. സിനഡ് തീരുമാനിക്കുന്ന തീയതി മുതൽ സഭയിൽ എകീകൃത ആരാധനാ ക്രമമാകും ഉണ്ടാകുക.
സിറോ മലബാർ സഭയിലെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കമായിരുന്നു ആരാധനക്രമത്തെ സംബന്ധിച്ച്. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പണം നടത്തുമ്പോൾ ചങ്ങനാശേരി രൂപതയിൽ അൾത്താര അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്.
ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശമുണ്ട്.
പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകിയിട്ടുണ്ട്. വത്തിക്കാൻ്റെ കത്ത് എല്ലാ രൂപതകൾക്കും സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൈമാറി.