എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 10 ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. 2022 ഡിസംബർ 6 ന് AI-142 (പാരീസ് – ന്യൂഡൽഹി) വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ പൈലറ്റ് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരമറിയിച്ചതിനെ തുടർന്നാണ് പുരുഷ യാത്രക്കാരനെ പിടികൂടിയത്
പാരീസ്-ഡൽഹി വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്നു യാത്രക്കാരൻ വനിതാ യാത്രക്കാരിയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ച സംഭവം മറച്ചുവച്ചതിനാണ് നടപടി. എന്നാൽ പിന്നീട് ഇരു യാത്രക്കാരുടെയും പരസ്പര ധാരണയെത്തുടർന്ന് കുറ്റാരോപിതനായ വ്യക്തിയെ പോകാൻ അനുവദിച്ചു. വനിതാ യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നൽകിയെങ്കിലും പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും ഇമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യാത്രക്കാരനെ എയർപോർട്ട് സെക്യൂരിറ്റിയിലൂടെ പോകാൻ അനുവദിക്കുകയും ചെയ്തു.
പിന്നീട് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ വിഷയം ശ്രദ്ധയിൽപ്പെടുകയും സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എയർ ഇന്ത്യയ്‌ക്കെതിരെ ഡിജിസിഎ നടപടി സ്വീകരിക്കുന്നത്.