തൃശൂർ: ചേലക്കര മാധ്യമ പ്രവർത്തകന്റെ വാഹനം തടഞ്ഞു നിർത്തി പോലീസ് അപമാര്യാദയായി പെരുമാറിയതായി പരാതി. ചേലക്കര റൈറ്റ് വിഷൻ ചാനൽ റിപ്പോർട്ടർ പി.വി. സമീറാണ് ചേലക്കര ഗ്രേഡ് എസ്.ഐ.യ്ക്കെതിരെ കുന്നംകുളം എ.സി.പിയ്ക്ക് പരാതിനൽകിയിട്ടുള്ളത്. കോവിഡ് 19 നിയന്ത്രണത്തെ തുടർന്ന് പോലീസ് സ്റ്റേഷന് മുൻപിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന നടത്തുന്നതിനിടെയാണ് സമീറിന്റെ വാഹനം പോലീസ് അകാരണമായി തടഞ്ഞത്.
ഈ സമയം അല്പമകലെ സി.ഐയും നില്പുണ്ടായിരുന്നു. എസ്.ഐ. തന്നെ തിരിച്ചറിഞ്ഞിട്ടും അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു വെന്ന് പരാതിയിൽ പറയുന്നു. പോലീസ് അകാരണമായി പിടിച്ചു നിർത്തിയതിനാൽ മന്ത്രി എ.സി. മൊയ്തീൻ പങ്കെടുത്ത പരിപാടിയുടെ വാർത്ത പോലും ശരിയായ രീതിയിൽ കവറു ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു. പഞ്ചായത്തിൽ നടന്ന പരിപാടിയ്ക്കിടെയാണ് മന്ത്രിയുടെ വരവറിഞ്ഞ് പോയതെന്നും ഇതിനിടെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ചേലക്കര പ്രസ്സ് ക്ലബ്ബ് മുഖ്യമന്ത്രിക്കും,കളക്ടർക്കും,ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകി.