അബഹ : സൗദി അറേബ്യയുടെ ദക്ഷിണ മേഖലയായ അസീർ റീജിയണലിലെ വിവിധ ജയിലുകളിൽ കുടുങ്ങിയ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാൻ കഴിയാതിരുന്നവർ ഉൾപ്പടെ 23 ഇന്ത്യാക്കർ അസീർ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.
ഖമ്മീസ് മുഷൈത്ത്, ദഹറാൻ ജുനൂബ് ജയിലുകളിൽ വിവിധ കേസുകളിൽ ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നവരും ഇക്കാമാ കാലാവധി കഴിഞ്ഞിട്ടും സ്പോൺസർ ഇക്കാമ പുതുക്കി നൽകാതിരുന്നവരും, ഹൂറൂബ് ആക്കപ്പെട്ടവരുമായ നാല് മലയാളികൾ അടങ്ങുന്ന 23 അംഗ സംഘം ആണ് ഇന്ന് അബഹയിൽ നിന്നും ദുബായ് വഴി ഡൽഹിയിലേക്കും, കൊച്ചിയിലേക്കുമായി യാത്ര തിരിച്ചത്.
കോവിഡ് മഹാമാരിയെ തൂടർന്ന് അന്തർദേശീയ യാത്രവിലക്കുകൾ കാരണം കുടുങ്ങിപ്പോയവരാണ് അധികവും, മലയാളികൾ (4), തമിഴ്നാട് (2), ബീഹാർ (2), ഹൈദ്രാബാദ് (2), കാശ്മീർ (2), യു. പി (6), രാജസ്ഥാൻ (3), പശ്ചിമബംഗാൾ (2) എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിൽ ഉള്ളത്.
എട്ടും ഒമ്പതും മാസമായി അബഹ നാടുകടത്തൽ കേന്ദ്രത്തിലെ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരുടെ ദയനീയ അവസ്ഥ അസീർ ഇന്ത്യൻ അസ്സോസിയേഷൻ ഭാരവാഹികൾ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം കൗൺസുൽ ഡോക്ടർ. മുഹമ്മദ് അലീമിനേയും, കൗൺസുൽ സാഹിൽ ശർമ്മയേയും അറിയിക്കുകയായിരുന്നു.
കൗൺസുലേറ്റിന്റെ ഭാഗത്തുനിന്നുള്ള സമയോചിതമായ ഇടപെടലിനെ തുടർന്നാണ്, ഇന്ത്യാക്കാരെ ജിദ്ദ ജയിലിലേക്ക് കൊണ്ടുപോയി കാലം താമസം വരുത്താതെ അബഹയിൽ നിന്നും നേരിട്ടു നാട്ടിലേക്ക് അയക്കുന്നതിന്ന് അബഹ ജയിൽ അധികൃതർ അനുവധിച്ചത്.
തുടർന്ന് ജിദ്ദ കൗൺസുലേറ്റിന്റെ ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ബിജു കെ. നായരുടേയും, ഒ. ഐ. സി. സി. സൗദി ദക്ഷിണമേഖലാ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലിന്റേയും നേതൃത്വത്തിൽ എമർജൻസി പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്രാരേഖകൾ ശരിയാക്കി അബഹയിൽ നിന്നും ഇന്ന് വൈകുന്നേരം 4:45നുള്ള ഫ്ലൈ ദുബായി വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കി.
അബഹ വിമാനത്താവളത്തിൽ ജയിൽ ഉദ്യോഗസ്ഥരും സി.സി. ഡബ്ല്യു മെമ്പർമാരും ചേർന്ന് ക്രമീകരണങ്ങൾ ഒരുക്കി. സൗദിയിൽ ലോക്ക് ഡൗൺ അരംഭിച്ചപ്പോൾ അഷ്റഫ് കുറ്റിച്ചലിന്റേയും, ബിജു നായരുടേയും നേതൃത്വത്തിൽ 17 ഇന്ത്യാക്കാരെ നാട്ടിലേക്ക് അയച്ചിരുന്നു.
സംഘാംഗങ്ങൾ അബഹ ജവാസാത്തിന്റേയും, ജയിൽ വകുപ്പിന്റേയും, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റേയും , ഉദ്യോഗസ്ഥർക്കും, അസീർ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്കും നന്ദി അറിയിച്ചു.