വിയന്ന : ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ ( Holy wisdom ) മുസ്ലീങ്ങൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിനെതിരെ ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .യൂറോപ്യൻ യൂണിയനു വെളിയിലേയ്ക്കു പോകാനുള്ള മറ്റൊരു നടപടി കൂടിയാണ് തുര്‍ക്കി കൈ കൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷാലന്‍ബെര്‍ഗ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയവും നിലവിൽ മ്യൂസിയവുമായ ഹാഗിയ സോഫിയ മുസ്ലിം ദേവാലയമാക്കാനുള്ള തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍റെ നടപടിയിൽ വിദേശകാര്യമന്ത്രാലയം നടുക്കം പ്രകടിപ്പിച്ചു. ഈ നടപടിയെ ഫ്രാൻസിസ് മാര്‍പ്പാപ്പയും ശക്തമായി അപലപിച്ചിരുന്നു.
ജൂലൈ 24നാണ് മുസ്ലീങ്ങൾക്ക് ആരാധനയ്ക്കായി സാന്‍റാ സോഫിയ തുറന്നുകൊടുക്കുന്നത്. ഒരുക്കങ്ങൾ വേഗത്തിൽ നടന്നുവരുന്നതായി തുര്‍ക്കി വ്യക്തമാക്കി .
നിലവിൽ മ്യൂസിയമായി നിലനിർത്തിയിരിക്കുന്ന കോൺസ്റ്റാന്‍റിനോപ്പിളിലെ പുരാതന ബൈസാന്‍റൈന്‍ കത്ത്രീഡൽ ആരാധനയ്ക്കായി തുറന്നു നൽകാൻ എടുത്ത തീരുമാനം തുർക്കിയെ യൂറോപ്പിൽ നിന്നും ഏറെ അകറ്റും എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
നിലവിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് പേരാണ് ജാതി മത വ്യത്യാസമില്ലാതെ ഈ ചരിത്രസ്മാരകം കാണാൻ എത്തിയിരുന്നത് . ഇതിന്റെ നിലവിലെ ഘടന മാറ്റാൻ എടുത്ത തീരുമാനത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും എര്‍ഡോഗാന്‍റ് നടപടി ആധുനിക ലോകത്തിന് മനസ്സിലാകുന്നതല്ലെന്നും വ്യക്തമാക്കി.
എന്നാൽ ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും ലോക പൈതൃകപട്ടികയിൽ ഉള്ള ഹാഗിയ സോഫിയ തുടർന്നും എല്ലാവർക്കുമായി തുറന്നിടും എന്നും, തന്‍റെ തീരുമാനത്തെ മാനിക്കണമെന്നും ഈ നടപടി വലിയ ഉയർത്തെഴുന്നേൽപ്പാണെന്നും തുര്‍ക്കി പ്രസിഡന്‍ന്റ്റ് വിശേഷിപ്പിച്ചു.
യൂറോപ്യൻ യൂണിയൻ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും തീരുമാനത്തെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭ തങ്ങളുടെ നടുക്കം വ്യക്തമാക്കി . അയല്‍രാജ്യങ്ങളായ തുർക്കിയും, ഗ്രീസും തമ്മിലുള്ള ബന്ധം ഈ വിഷയം കൂടുതൽ സങ്കീർണമാക്കും എന്നും ഗ്രീക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പരിഷ്കൃത സമൂഹത്തിന് എതിരെയുള്ള വെല്ലുവിളിയാണിതെന്നും, എര്‍ഡോഗാന്‍ തുർക്കിയെ ആറു നൂറ്റാണ്ട് പുറകിലേക്കാണ് നയിക്കുന്നതെന്നും ഗ്രീക്ക് സാംസ്കാരിക വകുപ്പ് മന്ത്രി ലിന മെന്‍ഡോണി വ്യക്തമാക്കി.
ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ബൈസാന്‍റൈന്‍ ദേവാലയം1453 ല്‍ ഓട്ടോമൻ ഭരണകാലത്ത് പിടിച്ചെടുത്ത് മുസ്ലിം ദേവാലയമാക്കി. 1935 ല്‍ സൈനിക ഭരണകൂടം ഇതിനെ മ്യൂസിയം ആക്കിമാറ്റി. ഹാഗിയ സോഫിയ ( ഗ്രീക്ക് ) ലോക പൈതൃകപട്ടികയിൽ പെട്ടതാണ്. ഒരുകാലത്ത് കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസിന്‍റെ ആസ്ഥാനമായിരുന്ന ഈ കത്ത്രീഡൽ വീണ്ടും മുസ്ലീം ദേവാലയം ആക്കാനുള്ള തീരുമാനത്തിനെതിരെ ലോകമെമ്പാടു നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞദിവസം ദിവസമുണ്ടായ കോടതി വിധിയെ തുടർന്നാണ് പ്രസിഡന്റ് ഇത് മുസ്ലിംങ്ങള്‍ക്കു ആരാധനയ്ക്കായി തുറക്കും എന്ന് പ്രഖ്യാപിച്ചത്.