കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്കസിന് വമ്പന്‍ ജയം നേടാനായത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുടെ കൂടി പിന്‍ബലത്തിലായിരുന്നു. പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് (ഐ.പി.എ.സി) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല കൂടി കൊടുത്തിരിക്കുകയാണ് മമത.
അതിനിടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ നിന്ന് പ്രശാന്ത് കിഷോര്‍ ഒരു മാസം മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎസിയുടെ ഭാഗമായി പ്രശാന്ത് തുടര്‍ന്നുണ്ടാകുമോയെന്ന് വ്യക്തമല്ല. പ്രശാന്ത് മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2024-ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന തൃണമൂലിന് പ്രശാന്ത് കിഷോറിന്റെ സേവനം സേവനം വലിയ മുതല്‍ കൂട്ടാവുമെന്നും രാഷ്ട്രീയ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നു.
ബംഗാളിൽ തൃണമൂലിന്റെ തുടർച്ചയ്ക്കും തമിഴ്നാട്ടിൽ ഡിഎംകെയുടെ തിരിച്ചുവരവിനും സുപ്രധാന പങ്കുവഹിച്ചയാളാണ് പ്രശാന്ത് കിഷോർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാംപയിൻ രൂപപ്പെടുത്തിയതോടെയാണ് പ്രശാന്ത് ശ്രദ്ധേയനായത്. പിന്നീട് കോൺഗ്രസ്, ജെഡിയു, എഎപി, ശിവസേന, തൃണമൂൽ, ഡിഎംകെ എന്നിവർക്കു വേണ്ടിയും പ്രവർത്തിച്ചു.
കഴിഞ്ഞയാഴ്ച, പ്രശാന്ത് കിഷോറും എൻസിപി അധ്യക്ഷൻ ശരദ് പവാറും മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് അഭ്യൂഹം. മതയുടെ നിർദേശപ്രകാരമാണു പ്രശാന്ത് കിഷോർ, ശരദ് പവാറിനെ കണ്ടതെന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായും പ്രശാന്ത് കിഷോറിന് ധാരണയുണ്ട്.