തിരുവനന്തപുരം: ബാങ്കിൽനിന്ന് സ്വർണവും പണവുമെടുത്ത് ഇറങ്ങിയ ആളെ പട്ടാപ്പകൽ റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായിട്ട് രണ്ട് വര്‍ഷം. അന്വേഷണ ഏജൻസികളെ വട്ടം ചുറ്റിച്ച് ആൾ കാണാമറയത്ത് തുടരുന്നു. ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ.മോഹനനെയാണ് (56) 2020 മേയ് 8ന് കാണാതായത്.
ലോക്ഡൗൺ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ജില്ലവിട്ടു പോകാനുള്ള സാഹചര്യമില്ലായിരുന്നു. മോഹനനു സാമ്പത്തിക ബാധ്യതയോ ശത്രുക്കളോ ഇല്ലെന്ന് കുടുംബം പറയുന്നു. ഫോൺ കോൾ രേഖകളിലും സംശയകരമായി ഒന്നുമില്ല. തെളിവിന്റെ ഒരു തുമ്പുമില്ലാത്തതാണ് സുകുമാരക്കുറുപ്പിന്റെ കേസിനോളം തലവേദന സൃഷ്ടിക്കുന്ന കേസായി മോഹനന്റെ തിരോധാനക്കേസിനെ മാറ്റുന്നത്.
ഭാര്യാ സഹോദരൻ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിലാണ് 10 വർഷമായി മോഹനൻ ജോലി ചെയ്തിരുന്നത്. അവിടെനിന്ന് പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ (പ്രഭാതശാഖ) സ്വർണം കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനാണ്. ബാങ്കിൽ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി അപ്രത്യക്ഷനാകുന്നത്.
പേരൂർക്കട–നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപംവരെ മോഹനൻ എത്തിയതായി തെളിവ് ലഭിച്ചു. കരകുളം അഴീക്കോടിന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നു പോയതായി കാണുന്നുണ്ട്. അതിനുശേഷം ഒരു വിവരവുമില്ല. രാവിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ല.
നെടുമങ്ങാട് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. തട്ടികൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.
ലോക്‌ഡൗൺ കാലമായതിനാൽ ജില്ല വിട്ടുപോകാൻ ശ്രമിച്ചാൽ അതിർത്തിയിൽ പൊലീസിന്റെ പരിശോധനയിൽ വ്യക്തമാകുമായിരുന്നു. അതിർത്തി ചെക്പോസ്റ്റുകൾ വഴി സംശയകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിന്റെ വിവരം ലഭിച്ചില്ല.