Advertisment

ചീഫ് വിപ്പിനെ മാറ്റിയതിനെതിരെ ഉദ്ധവ് വിഭാഗം സുപ്രീംകോടതിയില്‍; ഹരജി 11ന് പരിഗണിക്കും

New Update

publive-image

ന്യൂഡല്‍ഹി: ഏക്നാഥ് ഷിന്‍ഡെ വിഭാഗം നിര്‍ദേശിച്ച എം.എല്‍.എയെ ചീഫ് വിപ്പ് ആക്കിയ പുതിയ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സുപ്രീംകോടതിയില്‍. ഷിന്‍ഡെയെയും 15 എം.എല്‍.എമാരെയും അയോഗ്യരാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹരജിക്കൊപ്പം ഈ മാസം 11ന് ഈ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

താക്കറെ വിഭാഗത്തിന്‍റെ ശിവസേനാ ചീഫ് വിപ്പായിരുന്നു സുനില്‍ പ്രഭുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉദ്ധവിനൊപ്പമുള്ള സുനില്‍ പ്രഭുവിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി ഷിന്‍ഡെ തന്‍റെ കൂടെയുള്ള ഭരത് ഗോഗാവാലെയെ ചീഫ് വിപ്പായി നിയമിച്ചതിന് പുതുതായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ രാഹുല്‍ നര്‍വേക്കര്‍ അംഗീകാരം നല്‍കുകയായിരുന്നു.

ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന അവധിക്കാല ബെഞ്ചിനോട് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു.

ശിവസേനാ മേധാവിയായി ഉദ്ധവ് താക്കറെ നില്‍ക്കുന്നേടത്തോളം ഷിന്‍ഡെയുടെ വിപ്പ് അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. സുനില്‍പ്രഭു ശിവസേനയുടെ ഔദ്യോഗിക വിപ്പായി തുടരുന്നത് ചോദ്യം ചെയ്ത് ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹരജിയും സുപ്രീംകോടതി മുമ്ബാകെയുള്ളത് സിങ്വി ശ്രദ്ധയില്‍പ്പെടുത്തി. അതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതും സിങ്വി ഓര്‍മിപ്പിച്ചു. തുടര്‍ന്നാണ് 11ന് ശിവസേനാ കേസുകള്‍ക്കൊപ്പം ഈ ഹരജിയും കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

Advertisment