‘പൂക്കളോ പൊന്നാടയോ ആദരസൂചകമായി നല്‍കിയാല്‍ ഞാന്‍ സ്വീകരിക്കില്ല, വേണമെന്നാണെങ്കില്‍ പുസ്തകങ്ങള്‍ തന്നോളൂ’; ജനങ്ങളോട് സിദ്ധരാമയ്യ

New Update

publive-image
ബം​ഗളൂരു; ബിജെപിയുടെ കൈയില്‍ നിന്ന് കര്‍ണാടക ഭരണം തിരിച്ചുപിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം സിദ്ധരാമയ്യ പൊതുജനങ്ങള്‍ക്ക് നല്‍കിയ മറ്റൊരു നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്. തനിക്ക് ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

Advertisment

‘പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം’. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ചയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎല്‍എമാരായ ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോര്‍ജ്, എം.ബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, B Z സമീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ പുതുതായി അധികാരമേറ്റ കര്‍ണാടക സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Advertisment