ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് പറയുക: മോദിയോട് പ്രിയങ്ക

New Update

publive-image

ഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

Advertisment

"നരേന്ദ്ര മോദി ജി, ഈ ഗുരുതരമായ ആരോപണങ്ങൾ വായിച്ച് കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് രാജ്യത്തോട് പറയുക." ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു. ശിവസേന (ഉദ്ധവ് വിഭാഗം) എംപി പ്രിയങ്ക ചതുർവേദി എന്തുകൊണ്ടാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ സർക്കാരും ബി.ജെ.പിയും സംരക്ഷിക്കുന്നതെന്ന് ചോദിച്ചു."രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി ഈ മനുഷ്യനെ സംരക്ഷിക്കുന്നത് തുടരുന്നു. രാഷ്ട്രത്തിന്‍റെ വനിതാ ശിശുക്ഷേമ മന്ത്രി ഈ മനുഷ്യനോട് മൗനം പാലിക്കുന്നു. കായിക മന്ത്രി ഈ മനുഷ്യനു നേരെ കണ്ണടയ്ക്കുന്നു. ഇയാൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി പൊലീസ് കാലതാമസം വരുത്തുകയാണ്.എന്തുകൊണ്ടാണ് ഈ മനുഷ്യനെ സർക്കാരും ബിജെപിയും സംരക്ഷിക്കുന്നത്? എന്തെങ്കിലും ഉത്തരമുണ്ടോ?" പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.

“ഇത്രയും ഗുരുതരമായ ലൈംഗികാരോപണങ്ങൾ അറസ്റ്റിന് പര്യാപ്തമല്ലെന്നാണോ ഡൽഹി പൊലീസ് അവകാശപ്പെടുന്നത്. എന്ത് മാതൃകയാണ് ഇവര്‍ കാട്ടുന്നത്. ഇത് ജോലിസ്ഥലത്തെ ലൈംഗിക പീഡനമല്ലെങ്കിൽ, എന്താണ്? ആരോപണവിധേയനായ പാർലമെന്‍റംഗത്തെ സംരക്ഷിക്കാൻ പൊലീസും എന്താണ് ചെയ്യുന്നത്'' ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.

ലൈംഗിക ചൂഷണത്തിന് ബ്രിജ് ഭൂഷൺ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആർ . ബലാത്സംഗ ശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ജൻ ചേതന മഹാറാലി എന്ന പേരിൽ ബ്രിജ് ഭൂഷൺ നടത്താനിരുന്ന റാലി മാറ്റിവെച്ചു.

Advertisment