/sathyam/media/post_attachments/wjnUYASH4rO032pjha4I.jpg)
ന്യൂഡൽഹി: വ്യാജരേഖ കേസിൽ കെ.വിദ്യയുടെ അറസ്‌റ്റ് വൈകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യാജ രേഖ ആരുണ്ടാക്കിയാലും നടപടിയെടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തിക്കാട്ടി എസ് എഫ് ഐയെ തകർക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
കെഎസ്‌യുക്കാരന്റെ വ്യാജസർട്ടിഫിക്കറ്റ് പ്രശ്‌നത്തിലും പഴി എസ് എഫ് ഐയ്‌ക്കാണ് വന്നതെന്നും മാദ്ധ്യമങ്ങൾ പുതിയ മാദ്ധ്യമശൈലി പഠിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെ.സുധാകരനെതിരായി താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. കെഎസ്‌യു പ്രവർത്തകനെ വ്യാജരേഖ കേസിൽ സുധാകരനും സതീശനും പിന്തുണച്ചതുപോലെ സിപിഎം പിന്തുണ നൽകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ തെളിവെടുപ്പ് ഇന്ന്അഗളി പൊലീസ് സ്റ്റേഷനിൽ നടക്കും. അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇതിന്റെ ഭാഗമായി അഗളി പൊലീസ് സ്‌റ്റേഷനിലെത്തും. എന്നാൽ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലടക്കം അറിഞ്ഞ് തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് കഴിഞ്ഞദിവസം വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. ജൂലായ് ആറ് വരെ റിമാൻഡ് ചെയ്‌ത വിദ്യയെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ശനിയാഴ്‌ചയാണ് മണ്ണാർക്കാട് കോടതി വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുക.