ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. പ്രശ്നബാധിത മേഖലകൾ സന്ദർശിക്കുന്ന അദ്ദേഹം അക്രമത്തിനിരയാക്കപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടു.
മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്‍റെ സന്ദര്‍ശനം, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ ഒരു സമൂഹത്തിന് സ്പർശം ആവശ്യമാണ്. വിദ്വേഷമല്ല, സ്നേഹത്തിന്‍റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്‍റെ സന്ദർശനം സർക്കാർ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഇബോബി സിങ്ങും രംഗത്തെത്തി. അതേസമയം, രാഹുലിന്‍റെ മണിപ്പൂർ സന്ദർശനത്തിന് പൂർണാനുമതി ലഭിക്കുമോയെന്ന് വ്യക്തമായിട്ടില്ല. സംഘർഷമേഖലകളിലേക്ക് നേതാക്കളുടെ യാത്രകൾ അനുവദിച്ചുതുടങ്ങിയിട്ടില്ല.