അവിവാഹിതരായ സ്ത്രീകൾ, വിധവകൾ എന്നിവരെ ലക്ഷ്യം വക്കും. ഡോക്ടറെന്നോ എഞ്ചിനീയറോന്നോ പറഞ്ഞ് അടുപ്പം സ്ഥാപിക്കും. വിവാഹത്തിന് ശേഷം വാടക വീട്ടിലേക്ക് താമസം മാറും, അവിടെ കുറച്ച് ദിവസം താമസിച്ച ശേഷം മുങ്ങും, മാട്രിമോണിയൽ വ്യാജ പ്രൊഫൈലുണ്ടാക്കി 15 വിവാഹം കഴിച്ച യുവാവ് പിടിയിൽ

New Update

publive-image

ബംഗളുരു: മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് 15 വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളുരു കാളിദാസ നഗർ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടർ, എഞ്ചിനീയർ, സിവിൽ കോൺട്രാക്ടർ എന്നിങ്ങനെയുള്ള ജോലികൾ ചെയ്യുന്നയാളാണെന്ന് കാണിച്ചായിരുന്നു മാട്രിമോണിയൽ സൈറ്റുകളിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നത്. വിവാഹ ശേഷം പണവും മറ്റ് സാധനങ്ങളുമായി ദിവസങ്ങൾക്കകം മുങ്ങുന്നതായിരുന്നു രീതി.

Advertisment

ഹേമലത എന്ന (45)കാരിയുടെ പരാതിയിലാണ് യുവാവിന്റെ അറസ്റ്റ്. വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വർഷം ആഗസ്റ്റ് 22ന് എല്ലു രോഗ വിദഗ്ധനായ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറഞ്ഞു. മൈസൂരു ആർ.ടി.നഗർ എസ്.ബി.എം ലേഔട്ടിൽ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടത്. ബംഗളൂരുവിലെ ജ്യൂസ് കടയിൽ പരസ്പരം സംസാരിച്ച് ഫോൺ നമ്പറുകൾ കൈമാറി. ഡിസംബർ 22ന് തന്നെ മൈസൂരുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നിൽ കൊണ്ടുപോയി നിശ്ചയം നടത്തി.

ഇരുവരും എസ്.ബി.എം ലേ ഔട്ടിലെ വീട്ടിൽ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോൾഫിൻ ഹൗസിൽ ഇരുവരും വിവാഹിതരായി. മൈസൂരുവിൽ തിരിച്ചെത്തി ഒരു ദിവസം ടൗണിൽ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിർബന്ധിച്ചു. വഴങ്ങാത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയിൽ തന്റെ സ്വർണവും പണവും മഹേഷ് മോഷ്ടിച്ചു. ഈ അവസ്ഥയിൽ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവർ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളും നല്ല ജോലിയുള്ളവരുമൊക്കെയാണ് അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഹേഷിന്റെ ഇരകൾ എന്ന് പൊലീസ് പറഞ്ഞു.

രണ്ട് കാറുകളും ഏഴ് മൊബൈൽ ഫോണുകളും രണ്ട് ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ ആരോപണങ്ങൾ സമ്മതിച്ചു. അവിവാഹിതരായ പ്രായമായ സ്ത്രീകൾ, വിധവകൾ എന്നിങ്ങനെയുള്ളവരെയാണ് മഹേഷ് ലക്ഷ്യമിട്ടിരുന്നത്. ഡോക്ടറെന്നോ എഞ്ചിനീയറോന്നോ മറ്റോ പരിചയപ്പെടുത്തുന്ന പ്രൊഫലുകളിലൂടെ ഇവരുമായി അടുപ്പം സ്ഥാപിക്കും. വിവാഹത്തിന് ശേഷം വാടക വീടുകളിലേക്ക് കൊണ്ടുപോവുകയും അവിടെ കുറച്ച് ദിവസം താമസിച്ച ശേഷം മുങ്ങുകയുമായിരുന്നു രീതി. സംഭവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ചില സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോക്ടർമാർക്ക് വേണ്ടി മാത്രമുള്ള ഒരു മാട്രിമോണി വെബ്‍സൈറ്റിലും ഇയാൾക്ക് പ്രൊഫൈലുണ്ടായിരുന്നു.

Advertisment