പ്രളയത്തിൽ വിറങ്ങലിച്ച ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്; സ്കൂളുകൾക്ക് 18വരെ അവധി

New Update

publive-image

Advertisment

ന്യൂഡൽഹി: പ്രളയം ഉണ്ടായ ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നു. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പ്രവർത്തനം പൂർണ്ണ തോതിലാകും. പ്രളയബാധിതമായ ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം 18വരെ അവധി നീട്ടിയിട്ടുണ്ട്.

വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രളയബാധിതർക്ക് 10,000 രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു. അതേസമയം രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രളയ ഭീതി ഒഴിയുമ്പോഴും രോഗങ്ങൾ ഉണ്ടാകുമെന്നതിൽ ജനങ്ങൾ ആശങ്കയിലാണ്.

ഇതിനിടെ പ്രളയത്തെ ചൊല്ലി എഎപി-ബിജെപി പോര് കനക്കുകയാണ്. ഡൽഹി സർക്കാർ അവരുടെ പരാജയം മറയ്ക്കാൻ ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെനും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഡല്‍ഹിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും നേരത്തെ ഉന്നയിച്ചിരുന്നു. ഡല്‍ഹി പ്രളയത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവും എഎപി മുന്നോട്ടു വച്ചിരുന്നു. ഡല്‍ഹി പ്രളയം പ്രകൃതിദുരന്തമല്ല, ബിജെപിയുടെ പദ്ധതിയാണെന്ന ആരോപണമാണ് എഎപി നേതാവ് സഞ്ജയ് സിംഗ് എംപി ഉയര്‍ത്തിയത്. കെജ്‌രിവാളിനെ ജനങ്ങള്‍ക്ക് മുന്‍പില്‍ മോശക്കാരനാക്കുക എന്നതാണ് ബിജെപി ലക്ഷ്യമെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. അതേസമയം ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.