മലപ്പുറം: പിഡിപി സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി വിഭാഗം ഐഎസ്എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഉസ്മാന്‍ കാച്ചടി പിഡിപി വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് അംഗത്വം നൽകി.
ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പിഎംഎ സലാം സാഹിബ്, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി യൂ.കെ മുസ്തഫ മാസ്റ്റർ, യൂത്ത് ലീഗ് ദേശീയ പ്രവർത്തക സമിതി അംഗം പി. ളംറത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇരുമുന്നണികൾക്കെതിരെയും സമരവും പ്രചരണങ്ങളുമായി പ്രവർത്തനം ആരംഭിച്ച പിഡിപി പിന്നീട് മുന്നണികളോട് തരാതരം സന്ധിയാവുന്ന ദയനീയ അവസ്ഥയാണ് ഉണ്ടായത്. ദളിത് പിന്നോക്ക ന്യൂനപക്ഷ ഐക്യവും അവർണന്റെ അധികാര പങ്കാളിത്തവും ചർച്ച ചെയ്ത് മുഖ്യ ധാരയിലേക്ക് പ്രവേശിച്ച പിഡിപി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നൊക്കെ വ്യതിചലിച്ച്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണികളോട് സാമ്പത്തിക വിലപേശൽ നടത്തുന്ന സംഘമായി അധഃപതിച്ചു.
അബ്ദുന്നാസർ മഅ്ദിനിയുടെ മോചനം പ്രധാന മുദ്രാവാക്യമായി ഇരുപത് വർഷത്തിലധികം പ്രവർത്തിച്ചു എന്ന് അവകാശപ്പെടുന്ന പിഡിപിക്ക് മഅ്ദനിയുടെ വിഷയത്തിൽ നിയമ- രാഷ്ട്രീയ പോരാട്ടങ്ങൾ നടത്താനോ വ്യവസ്ഥാപിത ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനോ
സാധിച്ചില്ല.
അധഃസ്ഥിതരുടെ മോചനത്തിന് രംഗത്ത് ഇറങ്ങുമ്പോൾ സ്വന്തം പാർട്ടി ചെയർമാനെ മോചിപ്പിക്കാൻ കാര്യക്ഷമമായി ഒന്നും ചെയ്യാൻ സാധിക്കാത്തത് ഏറെ നിരാശാജനകമാണ്.
രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകമായ പ്രാദേശിക വിഷയങ്ങളിൽ ഇടപെടാനോ ക്രിയാത്മകമയി പ്രവർത്തിക്കാനോ പോലും ആളും അർത്ഥവുമില്ലാതെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് പിഡിപി.
ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ സമൂഹത്തില്‍ അവബോധം നടത്തുന്നതിലും അതിനെ ചെറുക്കാന്‍ ബഹുസ്വരതയുടെ രാഷ്ട്രീയം പ്രയോഗവല്‍കരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.
ഫാസിസ്റ്റ് പ്രീണനനനയം പിന്തുടരുന്ന ഇടത്പക്ഷത്തെ രാഷ്ട്രീയമായി നേരിടല്‍ അനിവാര്യമായ സാഹചര്യത്തില്‍ മുസ്ലീം ലീഗ് കൈകൊളളുന്ന പ്രായോഗിക നടപടികള്‍ തന്നെ ആകര്‍ഷിച്ചുവെന്ന് ഉസ്മാന്‍ കാച്ചടി വിശദീകരിച്ചു. പിഡിപി വേദികളിലെ മികച്ച പ്രഭാഷകനായിരുന്നു ഉസ്മാന്‍ കാച്ചടി.