ഗാസിയാബാദ്: ഗാസിയാബാദില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് രാജ്യത്തെ നടുക്കി മാധ്യമ പ്രവര്‍ത്തകന്‍ വിക്രം ജോഷിക്ക് വെടിയേറ്റത്.പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിക്രമിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തോട് ചേര്‍ത്തു നിര്‍ത്തി തലക്ക് വെടിവക്കുകയുമായിരുന്നു.
സംഭവത്തിൽ ഒൻപത് പേരെ ഇതുവരെ യുപി പൊലീസ് പിടികൂടിയിരുന്നു. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടികൾ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല. ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.
ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ ഒളിവിലായ പ്രധാനപ്രതിയെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി യുപി പൊലീസ് അറിയിച്ചു.