പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്.
വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സിന് സ്വീകരിച്ചത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. തുടര്‍ന്ന് ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മനതില്‍ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളില്‍ കോമഡി രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറി.
ഖുശി, അന്യന്‍, ശിവാജി തുടങ്ങി 200ല്‍ അധികം സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്. ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
2019ല്‍ പുറത്തിറങ്ങിയ വെള്ളൈ പൂക്കള്‍ എന്ന സിനിമയിലെ റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ഇന്ത്യന്‍ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. 2009ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അഞ്ച് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.