/sathyam/media/media_files/2025/06/07/16wRjrxILfN3xiSn6RSJ.jpg)
“സ്റ്റഡി എബ്രോഡ്”
ഒന്നര വ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷമാണ് ഞാൻ ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങുന്നത്. പഴമയുടെ പ്രതാപം അതേപടി കാത്തു സൂക്ഷിക്കുന്ന വെള്ളക്കാരന്റെ ഹീത്രോ വിമാനത്താവളത്തിന് വലിയമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ബർമിംഗ്ഹാമിലേക്കാണ് ഞങ്ങളുടെ യാത്ര. അവിടെ ജോലിചെയ്യന്ന മകളും കുടുംബവും ഞങ്ങളെകാത്ത് ടെർമിനൽ നാലിൽ നിൽപ്പുണ്ടായിരുന്നു.
സമയം വൈകിട്ട് ഒൻപതു മണിയായിട്ടും സൂര്യൻ അസ്തമിച്ചിരുന്നില്ല. തിരക്കേറിയ റോഡിലൂടെ ഒന്നരമണിക്കൂർ ഡ്രൈവ് ചെയ്തുവേണം ബർമിംഗ്ഹാമിലെത്താൻ.
അപ്പോഴേക്കും പത്തരമണികഴിയും. അതുകൊണ്ടുതന്നെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൊച്ചു നഗരത്തിലെ ലബനീസ് റെസ്റ്റോറന്റിൽ കയറി.
ഹലാൽ ഭക്ഷണം ലഭിക്കുന്ന ചുരുക്കം ചില റെസ്റ്റോറന്റുകളിൽ ഒന്നായിരുന്നു അത്.
എൺപതുകളിൽ ആദ്യമായി ഞാനിവിടെ വന്നപ്പോൾ ഹലാൽ ഭക്ഷണം തേടിയെത്തിയത് “ലണ്ടൻ ഉസ്മാനിക്ക” നടത്തുന്ന ഹലാൽ റസ്റോറന്റിലായിരുന്നു എന്നതുകൂടി ഇവിടെ സ്മരിക്കുന്നു.
പത്തണംതിട്ടക്കാരിയുടെ അറബിക് വിരുന്ന്
ഒട്ടും തിരക്കില്ലാത്ത ആ കൊച്ചു റെസ്റ്റോറന്റിൽ ഓർഡർ സ്വീകരിക്കുന്നതും പാചകക്കാരനെ സഹായിക്കുന്നതും, ടേബിളിൽ സെർവ് ചെയ്യുന്നതും വൃത്തിയാക്കുന്നതും എല്ലാം യുവതിയായ ഇരുനിറമുള്ള പത്തണംതിട്ടക്കാരി മലയാളി ആയിരുന്നു.
വെള്ളക്കാരന്റെ എക്‌സെന്റ് സ്വായത്തമാക്കിയ യുവതി ഇഗ്ളീഷ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.
ഒപ്പമുള്ള പാചകക്കാരൻ അറബിയുടെ ഭാഷയും അവൾ തെറ്റില്ലാതെ പറയുന്നു.
ഞങ്ങൾ ഓർഡർ കൊടുത്തശേഷം മലയാളിയുടെ പതിവുശൈലിയിൽ ആ കുട്ടിയുടെ ഊരും പേരും മറ്റു വിവരങ്ങളും തിരക്കി.
കൂസലില്ലാതെ എന്നാൽ ഒരല്പം ജാള്യതയോടെ അവൾ ജോലിക്കിടയിൽ അവളെക്കുറിച്ച് പറഞ്ഞു.
നാട്ടിലെ മുക്കിലും മൂലയിലും കെട്ടിത്തൂക്കിയ “സ്റ്റഡി എബ്രോഡ്” എന്ന സ്ഥാപനത്തിന്റെ ഇരയാണ് ഈ പെൺകുട്ടി.
എംഎസ്‌സി വരെ പഠിച്ചെങ്കിലും കാര്യമായ ജോലിയൊന്നും കിട്ടിയില്ല. ഏജന്റിന് കൊടുത്ത പണം ഇതേവരെ മുഴുവനാക്കിയിട്ടില്ല. ബാങ്ക്‌ലോൺ വേറെയും.
പഠനത്തോടൊപ്പം മണിക്കൂറിനു വേതനം കിട്ടുമെന്ന വാഗ്ദാനമാണ് പലരെയും വിദേശപഠനത്തിനാകർഷിക്കുന്നത്. എന്നാൽ അത്തരം ഇടവേള ജോലികൾക്ക് ഇവിടെ പരിമിതികൾ ഏറെയാണ്.
രാത്രിയിലായിരിക്കും അധികപേർക്കും ജോലികിട്ടുക. അതും തുച്ഛമായ ശമ്പളത്തിൽ. പഠനം പൂർത്തിയായാൽത്തന്നെ അവനവൻ പഠിച്ച മേഖലയിൽ തന്നെ മെച്ചപ്പെട്ട ജോലി കിട്ടുമെന്ന യാതൊരുറപ്പും ഇവിടെ കൊണ്ടുവരുന്ന ഏജൻസികൾ നൽകാറില്ല.
കേട്ടപാതി കേൾക്കാത്തപാതി എന്നപോലെ പരസ്യത്തിൽ ആകൃഷ്ടരായാണ് പലരും ഇവിടെ എത്തുന്നത്.
ഇടത്തരം യൂണിവേസിറ്റികളിലാണ് ഏജൻസികൾ അഡ്മിഷൻ ഒരുക്കുന്നത്, അവിടെ ഇരുപതു മുതൽ മുപ്പതുലക്ഷം വരെയാണ് ഫീസ്.
പേരും പെരുമയുമുള്ള മുന്തിയ യൂണിവേസിറ്റികളിൽ അഡ്മിഷൻ കിട്ടണമെങ്കിൽ അമ്പതു ലക്ഷത്തിലധികം രൂപയെങ്കിലും ഫീസ് നൽകണം. ഇത്തരം മുന്തിയ യൂണിവേസിറ്റികളാവട്ടെ ഇടനിലക്കാരില്ലാതെ അഡ്മിഷൻ നൽകുകയാണ് പതിവ്.
അമ്പതുശതമാനം വരെ ലഭിക്കുന്ന ഏജൻസി കമീഷൻ നഷ്ടമാവുന്നതിനാൽ മിക്ക ഏജൻസികളും ആശ്രയിക്കുന്നത് ഇടത്തരം യൂണിവേഴ്സിറ്റികളെയാണ്.
മിക്ക യൂറോപ്യൻ, കാനഡ രാജ്യങ്ങൾ കുടിയേറ്റ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ നിര്ബന്ധിതരായിരിക്കുന്നു.
അതുകൊണ്ടുതന്നെ തനത് യൂറോപ്യൻ കമ്പനികളിൽ ജോലി സാധ്യത കുറഞ്ഞിരിക്കും, പിന്നെ കിട്ടാവുന്നത് ആഫ്രിക്കക്കാർ നടത്തുന്ന അനധികൃത കോർപറേറ്റ് സ്ഥാപനങ്ങളാണ്, അവിടെ ജോലി സ്ഥിരതയില്ലെന്നു മാത്രമല്ല പിടിക്കപ്പെട്ടാൽ ഭീമമായ തുക ഫൈനും നൽകണം.
വിദേശ വിദ്യാഭ്യാസത്തിനു നമ്മുടെ നാട്ടിൽ ധനകാര്യ സ്ഥാപങ്ങൾ ഒരു കോടിയോളം രൂപ വായ്പകൾ അനുവദിക്കുന്നുണ്ട്, ജോലി കിട്ടി പത്തു വർഷത്തിനകം പത്തോ പന്ത്രണ്ടോ ശതമാനം പലിശയടക്കം തിരിച്ചടച്ചാൽ മതി.
ഇന്നത്തെ സാഹചര്യത്തിൽ ഇത് വലിയൊരു ബാധ്യതയാണ്. കാരണം 50 ലക്ഷം വായ്പയെടുത്തയാൾ അതടച്ചു തീർക്കുമ്പോൾ 75 ലക്ഷം രൂപയാകും, മാത്രമല്ല ഇവിടെ മെച്ചപ്പെട്ട ജോലികിട്ടിയാൽ തന്നെ ഈ നാട്ടിലെ നിയമമനുസരിച്ച് കിട്ടുന്ന ശമ്പളത്തിന്റെ 50 ശതമാനം വരെ വിവിധയിനങ്ങളിൽ ടാക്‌സുകൾ നൽകണം.
പിന്നെ വാടക, ഭക്ഷണം, വസ്ത്രം എന്നിവക്ക് വേറെയും. അതിനിടയിൽ അത്യാവശ്യത്തിന് നാട്ടിൽ പോയി വരണെമെങ്കിലോ, ഏതെങ്കിലും അസുഖം ബാധിക്കുകയോ ചെയ്താൽ ഇവിടെ കുട്ടിന്ന തുക മതിയാവാതെ വരുന്നു.
ഇൻഷൂറൻസ് പരിരക്ഷയില്ലാതെ ചികിത്സയും ലഭിക്കില്ല. വന്നുപെട്ടവർ അവരവരുടെ കഥകൾ പറയാൻ മടിക്കുന്നു. മിന്നുന്നതെല്ലാം പൊന്നാണെന്ന ധാരണ മാറ്റിയെടുക്കാൻ സമയമായിരിക്കുന്നു.
വിദേശത്ത് താമസിക്കുന്ന ബന്ധുക്കളിലൂടെയോ, സുഹൃത്തുക്കളോടെ വിശദമായി അന്വേഷിക്കാതെ വിദേശപഠനം എന്ന സ്വപ്നത്തിലെക്ക് എടുത്തു ചാടരുത്.
അവൾ പറഞ്ഞവസിപ്പിച്ചതിങ്ങനെ “ഒരു മുഴുസമയ ജോലി കിട്ടുംവരെ അറബിയോടൊപ്പം ഈ കടയിൽ നിൽക്കണം. ബന്ധുക്കൾ ആരും ഇല്ല.
മുന്നോട്ടുള്ള ജീവിതത്തിനു ഇനിയും ഒരു പാട് കടമ്പകളുണ്ട്. ഇവിടെ നിയമങ്ങൾ മാറിവരുന്നു. പി.ആർ കിട്ടണമെങ്കിൽ പുതിയ നിയമം നടപ്പിലായാൽ പത്തുവർഷം കാത്തിരിക്കണം.
പരസ്യത്തിൽ കൊട്ടിഘോഷിച്ചതൊന്നും ഇവിടെ ലഭ്യമാവാതാവുമ്പോൾ ഞങ്ങളെപോലുള്ള ഹതഭാഗ്യർ പിസ്സാ ഹട്ടിലും, മെക്‌ഡൊണാൾസിലും, കെ.എഫ് .സിയിലും ആരാന്റെ എച്ചിൽ കഴുകി സായിപ്പിന്റെ നാട്ടിൽ അന്യന്റെ റൂം പങ്കിട്ട് ജീവിക്കണം. എന്നെപ്പോലെ ഒരു പാട് മലയാളികൾ ഇവിടെ അലഞ്ഞുതിരിയുണ്ട്.”
ആയിരത്തിൽ പത്തോ പതിനഞ്ചോ പേർ ഇത്തരം ഹാർഡ്ഷിപ്പിൽ നിന്നും രക്ഷപ്പെട്ടെന്നുവരാം, പക്ഷെ ഭൂരിഭാഗവും വേദന അനുഭവിക്കുന്ന എന്നാൽ അവരുടെ ഉള്ളുകള്ളികൾ പുറത്തു വരരുതെന്നാഗ്രഹിച്ച് പ്രാർത്ഥനയോടെ ജീവിക്കുന്നു.
ഏകദേശം 14 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം തുടരുന്നുണ്ട്. പോകുന്ന രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ അറിയാതെയാണ് പലരും വിമാനം കയറുന്നത്.
ഇവിടത്തെ കാലാവസ്ഥപോലും പലരുടെയും ശരീര ഘടനക്ക് യോജിച്ചതല്ല. നാട്ടിൽ പ്ലസ് 2 പാസ്സായവരോ ഡിഗ്രിക്കാരോആയ യുവത്വമാണ് മോഹന വാഗ്ദാനങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത്.
വകതിരിവില്ലാത്ത പ്രായത്തിൽ വിദേശത്ത് എത്തിച്ചേരുന്ന യുവത്വം ഒരർത്ഥത്തിൽ ഇന്ത്യക്ക് നഷ്ടമാവുന്നത് ചുറുചുറുക്കുള്ള യുവത്വമാണെന്ന് സർക്കാരും ഗൗനിക്കുന്നില്ല.
മെട്രോയിൽ പൊതിച്ചോറ് ഉണ്ണുന്നവർ
അവളുണ്ടാക്കിയ അറബി ഭക്ഷണത്തിന് ഏറെ രുചിയുണ്ടായിരുന്നു. ആ കൊച്ചിന്റെ ഹൃദ്യമായ പെരുമാറ്റവും സൗമ്യതയും ഞങ്ങളുടെ ഹൃദയത്തിലുണ്ടാക്കിയ നോവ് മാറുംമുമ്പേ യാത്ര തുടർന്നു.
മകൾ അവളുടെ ഫോണിൽ ഇയ്യിടെ വന്ന ഒരു വീഡിയോ എനിക്ക് കാണിച്ചുതന്നു. തിരക്കേറിയ ലണ്ടൻ നഗരത്തിലോടുന്ന അണ്ടർഗ്രൗണ്ട് ട്യൂബിലിരുന്ന് മലയാളി അവന്റെ കൈയിലുള്ള ചോറ് ഒരു കൂസലും ഇല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വാരി വിഴുങ്ങുന്ന ചിത്രങ്ങൾ ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുകയും വയറലാവുകയും ചെയ്തിരിക്കുന്നു.
പൊരിച്ചമീനും ദാൽകറിയും ചോറും മലയാളിക്ക് അന്യമല്ലെങ്കിലും വൃത്തിയും വെടിപ്പുമുള്ള മെട്രോയിലിരുന്ന് അവിടെ എഴുതിയ ബോർഡിലെ വചനകങ്ങൾ പോലും മാനിക്കാതെ പൊതു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സംസ്കാരം ഇവിടങ്ങളിൽ മുമ്പുണ്ടായിരുന്നില്ല.
ഇന്ത്യക്കാരോടുള്ള സായിപ്പിന്റെ സമീപനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹൈഡ് പാർക്കിലും, പീക്കടല്ലി തെരുവുകളിലും ലണ്ടൻ ബ്രിഡ്‌ജിന്റെ ഓരങ്ങളിലും പഴയ പ്രതാപം വീണ്ടെടുക്കാൻ ഇന്ന് വെള്ളക്കാരൻ പെടാപാട്പെടുകയാണ്.
നൂറ്റാണ്ടുകളായി അവർ കാത്തുസൂക്ഷിക്കുന്ന, താലോലിച്ചോമനിക്കുന്ന അവരുടേതായ പൈതൃക സംസ്കാരം ഈ ഭൂമികയിൽ നിന്നും എന്നെന്നേക്കുമായി മാറ്റപ്പെടുകയാണോ എന്നവർ ഭയപ്പെടുന്നു.
വിസയുടെ ഉദാരവൽക്കരണം വരുത്തിവെച്ച വിനയാണിതെന്ന് ഇന്നവർ മനസ്സിലാക്കുന്നു. പാർലിമെന്റിൽ ചർച്ചയാവുന്നു.
അതിനു തടസ്സം നിൽക്കുന്നവരെ നിയമംകൊണ്ടു പൂട്ടിടുക ഈ രാജ്യത്തിന്റെ ആവശ്യമാണ്. അതാണ് അവരിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. (തുടരും).
-ഹസ്സൻ തിക്കോടി email:hassanbatha@gmail.com