/sathyam/media/media_files/2025/06/10/85yR5M2EUfumBiv42m5A.jpg)
വാടകക്കെടുത്ത ഒരു വലിയ വാനിലായിരുന്നു ഞങ്ങളുടെ യാത്ര. യൂറോപ്പിന്റെ വടക്കുപടിഞ്ഞാറൻ ഗ്രാമങ്ങളും നഗരങ്ങളും പ്രകൃതിയും കാണുന്നതോടൊപ്പം അവിടത്തെ മനുഷ്യരുടെ ജീവിതങ്ങളും വിശേഷങ്ങളും കാഴ്ചകളും ഒപ്പിയെടുക്കുക മൂന്നരദിവസത്തെ യാത്രയുടെ ലക്ഷ്യമായിരുന്നു.
പ്രകൃതിരമണീയമായ പച്ചപ്പുകളും, കുന്നും മലകളും താഴ്വാരങ്ങളും തടാകങ്ങളും അരുവികളും തിങ്ങി നിറഞ്ഞ നീണ്ടു നിവർന്നുകിടക്കുന്ന ഭൂമികയിൽ നിർമിച്ച എട്ടുവരി പാതകൾ ആറുവരിയായും നാലുവരിയായും ചുരുങ്ങിയും വികസിച്ചും ചിലപ്പോൾ ഒറ്റവരിയായും പച്ചപ്പിന്റെ നടുവിൽ പ്രകൃതി വരച്ച കറുത്ത ചരടുപോലെ നീണ്ടുനിവർന്നുകിടക്കുന്ന പൊട്ടുംപൊളിയുമില്ലാത്ത റബ്ബറൈസ്ഡ് റോഡുകൾ.
ഈ ഹൈവേകളുടെ ഇരുവശത്തുള്ള വേലികെട്ടിയ നിമ്ന്നോതങ്ങളിൽ പച്ചകാർപെറ്റ് വിരിച്ചപോലെ വിശാലമായ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ, അവിടെയെല്ലാം മേയാൻ വിട്ടിരിക്കുന്ന പതിനായിരക്കണക്കിന് പശുക്കളും, ചെമ്മരിയാടുകളും. ഒറ്റനോട്ടത്തിൽ അവയെല്ലാം അവിടെ അലഞ്ഞുതിരിയുന്ന ആടുമാടുകളെന്നാണ് തോന്നുക.
ഉടമകളിലില്ലാത്ത ഇവർ എവിടെനിന്നു വരുന്നെന്നോ എവിടേക്ക് പോവുന്നതെന്നോ ഒറ്റനോട്ടനിൽ മനസ്സിലാവില്ല. പക്ഷെ അവരെ ഉടമകൾ ക്യാമറകണ്ണിലൂടെ സദാവീക്ഷിന്നുണ്ടായിരുന്നു.
പശുക്കളുടെയും ചെമ്മരിയാടിന്റെയും തൊലിപ്പുറത്ത് പെയ്ന്റിന്റെ ചില അടയാളങ്ങൾ കാണാം. ഗ്രാമത്തിൽനിന്ന് നഗരങ്ങളിലേക്കും അവിടുന്ന് വീണ്ടും മറ്റൊരു ഗ്രാമത്തിലേക്കുമുള്ള അവസാനിക്കാത്ത യാത്രകൾ.
പ്രകൃതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഈ കാഴ്ചകൾ എവിടെയും അവസാനിക്കുന്നില്ലായിരുന്നു. ഇത്രയധികം തടാകങ്ങളും, കായലുകളും, മലനിരകളും പ്രകൃതിക്ക് ഒട്ടും കോട്ടം വരുത്താതെ അവ അതേപടി സംരക്ഷിക്കപ്പെടുന്നതിൽ ഞാൻ അത്ഭുതപ്പെട്ടു.
ചിലയിടങ്ങളിൽ പേടിപ്പെടുത്തുന്ന ഘോരവനങ്ങൾ. വാർദ്ധക്യം കൊണ്ട് നശിച്ചുപോവുന്ന മരങ്ങൾക്കു പകരം പുതിയ മരങ്ങൾ നട്ടുവളർത്തുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് സാധ്യമാണോ ?
മരം കട്ടുമുറിച്ചുകടത്തുന്ന, അതിന് ഒത്താശ ചെയ്യുന്ന ഭരണകൂട സംവിധാനവും നിലനിൽക്കുന്ന നാട്ടിൽ പ്രകൃതിയെപോലും വിൽക്കപ്പെടും.
പ്രകൃതിയെ താങ്ങി നിർത്തുന്ന കുന്നും മലകളും ഭൂമിയുടെ സന്തുലിതാവസ്ഥക്കാവാശ്യമാണ്. അവ വെട്ടിനിരത്തി കെട്ടിടങ്ങൾ പണിയുന്നത് പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്.
യാത്രയിലുടനീളം ഒരു ഉയർന്ന കെട്ടിടംപോലും എവിടെയും കാണില്ല. ഒറ്റ നിലയോ ഇരുനിലയോ വീടുകൾ മാത്രം. നമ്മുടെ വായനാട്ടിൽപോലും പതിനെട്ടുനില ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകി സർക്കാർ പ്രകൃതിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. നിയമംകൊണ്ട് അതിന് തടസ്സം നിന്ന ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതോടെ കെട്ടിട അനുമതിയും സാധുവാക്കി.
അതുകൊണ്ടാണ് പണ്ടില്ലാത്ത വിധം പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മുടെ നാട്ടിൽ നിത്യ സംഭവമാകുന്നത്. ജപ്പാനിൽ “മിയാവാക്കി” വനങ്ങൾ നട്ടുനടുമ്പോൾ നമ്മുടെ കാട്ടിലെ മരങ്ങൾ മുറിച്ചുവിറ്റ് കാശുണ്ടാക്കുന്നു.
യൂറോപ്യൻസും, അമേരിക്കക്കാരും അവരുടെ സ്വന്തം നാട്ടിലെ മരങ്ങൾ വെട്ടിമാറ്റപെടാതെ അവർക്കാവശ്യമുള്ള മരങ്ങൾ മൂന്നാം ലോക രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യുന്നു. അവർക്കറിയാം ഇന്ത്യക്കാർക്ക് പ്രകൃതി സ്നേഹം കുറവാണെന്ന്.
ലോകത്തിലെ ആസൂത്രിത വിനോദസഞ്ചാര പ്രദേശമാണ് യൂറോപ്പിന്റെ വടക്ക്-പടിഞ്ഞാറ് പ്രവിശ്യകൾ. പെഡൽ, മോട്ടോർ ബോട്ടുകൾ, റോവിങ്, കുട്ടികൾക്കായി മറ്റു വിനോദ പാർക്കുകൾ,സിപ്പ് റോപ്പുകൾ, തോണി തുഴയാൻ, ഗോൾഫ് കോർട്ടുകൾ എന്നിവ സുലഭമാണ് മിക്ക ഗ്രാമ/നഗര പ്രദേശങ്ങളിലും.
ചെറുതും വലുതുമായ കച്ചവടകേന്ദ്രങ്ങൾ വഴിയിൽ പലയിടത്തും സുലഭമാണ്. ബാറുകളും, സംഗീത സായാഹ്നങ്ങൾ വേറെയും. കൂടാതെ പല നഗരത്തിന്റെയും തുടക്കത്തിൽ തന്നെ വിശാലമായ പെട്രോൾ പമ്പുകൾ, അവിടെ അതിവിശാലമായ സൂപ്പർ മാർക്കറ്റുകൾ, വിശ്രമ സ്ഥലങ്ങൾ, ലോകോത്തര ബ്രാൻഡുകൾ കോസ്റ്റാ കോഫീ, സബ്‌വേ, മാർക്ക് & സ്‌പെൻസർ അങ്ങനെ ലോകം ഒരു ഗ്രാമമായി നിങ്ങളുടെ മുമ്പിൽ ചുരുങ്ങുന്ന മനോഹരമായ കാഴ്ചയാണ് യാത്രയിലുടനീളം.
അതിനിടയിൽ കൃഷിയും, ആടും പശുവും. വളർത്തുമൃഗ കച്ചവടങ്ങളും തകൃതിയായി നടക്കുന്നു. നാടുനീളം പച്ചപ്പും കൃഷിയുമായതിനാൽ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാതെ ആർക്കും ഇവിടെ വിട്ടുപോവാനാവില്ല.
കച്ചവടക്കാരിൽ അധികവും തനി നാടൻ ഇഗ്ളീഷുകാരാണ്. അവരുടെ നടൻ ഭാഷ മനസ്സിലാക്കിയെടുക്കാൻ ഇത്തിരിപ്രയാസപ്പെട്ടു. കൊടുക്കലിന്റെയും വാങ്ങലിന്റെയും വൈകുന്നേരങ്ങളിൽ കച്ചവടം തകൃതിയായി നടക്കുന്നു. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് നല്ല കച്ചവടം. പിന്നീടുള്ള നാലുമാസം ഇവിടങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പാണ്.
തണുപ്പേറിയൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ മിക്കതും അടച്ചിടും. തണുപ്പ് അതിന്റെ പാരമ്യതയിലെത്തുമ്പോൾ വീട്ടിനകത്തും കടകളിലും വിറകുത്തിച്ചു് ചൂടാക്കും. ചിലയിടങ്ങളിൽ ഗ്യാസ് ഹീറ്ററുകൾ സാദാ പ്രവർത്തിപ്പിക്കും. കച്ചവടം മന്ദഗതിയിലാവുന്നതോടെ പലരും ചൂടുതേടി അന്യദേശങ്ങളിലേക്ക് പോവും.
കർഷകന്റെ പ്രയാസങ്ങൾ നന്നായി മനസ്സിലാക്കി അവരെ ചേർത്തുപിടിച്ചുകൊണ്ടാണ് പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നത്. ഗോതമ്പും, ചോളവും, മുന്തിരിയും, ആപ്പിളും, സ്ട്രോബറിയും നാരങ്ങയും സുലഭമായി കൃഷിചെയ്യുന്നിടങ്ങളിൽ സർക്കാർ സഹായമെത്തിക്കുന്നു.
വിളവെടുപ്പ് സമയത്ത് അവ വാങ്ങി അംഗീകൃത ഏജൻസികളിലൂടെ വിൽപ്പന നടത്തുന്നു. പലയിടത്തും കൃഷി ഫാമുകളുമുണ്ട്. ഇവിടെ വെച്ചാണ് പ്രത്യുല്പാദനം നടത്തുന്നതും കൃഷിയുടെ വൈവിധ്യങ്ങൾ പഠനം നടത്തുന്നതും. ക്ഷീര കർഷകരുടെ ഫാമുകളും ആധുനിക രീതിയിൽ പാലുല്പാദനവും ഏറെ ഓരോ ഗ്രാമത്തിലും സുലഭമായി കാണാം.
ഇഗ്ളീഷുകാരിൽ നിന്നും വളരെ ഏറെ കാര്യങ്ങൾ നമുക്ക് ഇനിയും പഠിക്കാനുണ്ട്, കൃഷിയുടെ വികസനം, പരിപോഷണം, അതിന്റെ പരിപാലനാം, വില്പന എന്നിങ്ങനെ പലതും. പക്ഷെ നാം ഒപ്പിയെടുക്കുന്നത് അവരുടെ ചീത്തവശങ്ങളണ്.
നൂറ്റാണ്ടുകളായി കർഷകർ അവരുടെ പാരമ്പര്യ സംബ്രതായത്തിൽ കൃഷിയിടുന്നു. കൃഷികൾ യന്ത്രവത്കരിക്കപ്പെട്ടതോടെ വിറ്റുവരവുകൾ കൂടിയതായി കർഷകർ പറയുന്നു.
സമരങ്ങളില്ലാതെ കർഷകന്റെ ആവശ്യങ്ങളും അവകാശങ്ങളും വകവെച്ചുകൊടുക്കുന്നതാണ് എല്ലാ സർക്കാരുകളുടെയും നയങ്ങൾ. നമ്മുടെ നാട്ടിലെ കർഷക സമരം അടിച്ചമർത്തുന്ന ഭരണകൂടെ ഭീകരതയെകുറിച്ചു ഞാനൊരു നിമിഷം ഓർത്തുപോയി.
പ്രകൃതി സമ്മാനിച്ച ഈ അലൗകിക ഭൂമിയിൽനിന്നും വിടചൊല്ലാൻ മനസ്സ് മടിച്ചുകൊണ്ടിരിക്കെ മകൾ മറ്റൊരിടത്തേക്ക് ഞങ്ങളെ കൊണ്ടുപോയി.
സസ്യശാസ്ത്ര പഠനമേഖല:
ഈ ലോകത്തുള്ള സസ്യജാലകങ്ങളെകുറിച്ചറിയാനും മനസ്സിലാക്കാനുമുള്ള ഒരിടമാണ് “ചാറ്റ് വേർത്ത് “. ലോകത്ത് ഇന്ന് ലഭ്യമായ എല്ലാ വിധ സസ്യങ്ങൾ, വൃക്ഷങ്ങൾ, ആൽഗകൾ, ഫംഗസുകൾ എന്നിവയുടെ രൂപ ഘടന, ആന്തരികഘടന, ജീവിതചക്രം, ആഹാരം, ദഹനം, രോഗങ്ങൾ, രാസികസ്വഭാവങ്ങൾ, പരിണാമം എന്നീ വൈവിധ്യമാർന്ന സസ്യശാസ്ത്ര സംഭാവനകൾ ഈ പഴമയുടെ ഗാംഭീര്യംചാർത്തി നിൽക്കുന്ന കെട്ടിടത്തിനകത്തുണ്ട്. ഗവേഷണ വിദ്യാർത്ഥികൾക്ക് ഇവിടെയുള്ള ബോട്ടണിക്കൽ ഗാർഡനിൽ ചുറ്റിക്കറങ്ങാം. പഠനവിധേയമാക്കാം.
സസ്യജാലകങ്ങളെക്കുറിച്ചുള്ള പഠനം ആദിമമനുഷ്യന്റെ കാലത്തുതന്നെ ആരംഭിച്ചിട്ടുണ്ട്. ഗ്രീക്ക് പണ്ഡിതനായ തിയോഫ്രാസ്റ്റസ് ലോകത്തിലെ ആദ്യകാല സസ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു.
ഒരു ദിവസം മുഴുവൻ കണ്ടാസ്വദിക്കാനും, മനസ്സിലാക്കാനുമുള്ള ഈ സസ്യസവർകലാശാലയിൽ ഞങ്ങൾ എത്തിയത് വളരെ വൈകിയാണ്. ടിക്കെറ്റെടുക്കും മുമ്പേ അവർ പറഞ്ഞു: “നിങ്ങൾ വളരെ വൈകി, എല്ലാം നടന്നു കാണാനാണമെങ്കിൽ രാവിലെ മുതൽ തുടങ്ങണം”.
പക്ഷെ ഞങ്ങൾ എല്ലാം ഓടിക്കിതച്ഛ് കണ്ടപ്പോൾ സമയം മതിയായില്ലെന്ന് മാത്രമല്ല ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന തോന്നലോടെ വിശാലമായ പുൽത്തകിടിയിലേക്ക് നടക്കുമ്പോൾ അവിടെ കുറിച്ചിട്ട കവിത എന്റെ ശ്രദ്ധയിൽ പെട്ടു. അതിങ്ങനെയാണ്:
Botany, the science of the vegetable
kingdom, is one the most
attractive, most useful, and most
extensive departments of human
knowledge. It is above every others,
the science of beauty.
ശെരിയാണ്, സസ്യശാസ്ത്ര വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവ് എനിക്കില്ല, എന്നാലും യാത്രയിൽ കാണാനിടയായ ഒരു ചരിത്രകാഴ്ചകൾ എഴുതിയെന്ന് മാത്രം. ആധുനിക സസ്യശാസ്ത്രം മറ്റു ശാസ്ത്രമേഖലയെപോലെ വളർന്നു വലുതാവുന്നുണ്ട്, അതൊരു ബഹുതല വിഷയമാണ്.
പ്ലാന്റ് ഘടന, വളർച്ച, വ്യത്യസ്തത, പുനരുല്പാതദനം, ബയോകെമിസ്ട്രി, പ്രാഥമിക രാസവിനിമയം, രാസ ഉല്പന്നങ്ങൾ, വികസനം, രോഗങ്ങൾ, പരിണാമ ആശയങ്ങൾ, സസ്യങ്ങൾ തമ്മിലുള്ള ലൈംഗികത, ഇണചേരാനുള്ള അവയുടെ അദമ്യമായ ദാഹം എന്നീ കാര്യങ്ങൾ ആധുനിക എപ്പിജെനെറ്റിക്സ് മേഖയിലേക്കുകൂടി പഠന വിധേയമാവുകയാണ്.
സസ്യങ്ങളുടെയും പൂക്കളുടെയും ഒരു വിസ്മയലോകമാണ് “ചാറ്റ് വേർത്തിൽ” നാം കാണുന്നതും അനുഭവിക്കുന്നതും. (തുടരും)
-ഹസ്സൻ തിക്കോടി (9747883300, email: hassanbatha@gmail.com)