/sathyam/media/media_files/2025/06/17/QusO45ZprknoQChWz3Mz.jpg)
ഒരു വീടും അതിന്റെ ചുറ്റിലുമുള്ള പൂന്തോട്ടങ്ങളിലും ആ നാട്ടിലുള്ള തടാകങ്ങളിലും നിറഞ്ഞു നിൽക്കുന്നത് കവിതകളും കഥകളുമാണന്നറിഞ്ഞപ്പോൾ എനിക്കതിശയം തോന്നി.
ആ വീട് ഒരു തുറന്ന പുസ്തകം പോലെ മലർക്കെ തുറന്നുകിടക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ കാവ്യസങ്കല്പത്തെ തിരുത്തിക്കുറിച്ച മഹാകവി വില്യം വെഡ്സ്വർത്തിന്റെ ആ വലിയവീട്ടിനെ പരിചയപ്പെടുത്തിത്തരാൻ ഗൈഡുകൾ ആരും ഇല്ലായിരുന്നു.
ഏതൊരു സാധാരണക്കാരനുപോലും മനസ്സിലാവുന്ന വിധത്തിലായിരുന്നു ആ വീടും വേഡ്സ് വർത്തിന്റെ കവിതാ ലോകവും ചിട്ടപ്പെടുത്തിയത്.
വേഡ്‌സ്വർത്തിന്റ വീട്ടുമുറ്റത്ത്
ഞാൻ താമസിക്കുന്ന വാർവിക്കിൽ നിന്നും ഏകദേശം മൂന്നരമണിക്കൂർ ഡ്രൈവ് ചെയ്താൽ പതിനാറ് നദികളുടെ നഗരമായ “ലേയ്ക്ക് ഡിസ്ട്രിക്ക്”ലേക്ക് എത്താം. ശാന്തസുന്ദരവും അതിമനോഹരവും പൂക്കളുടെ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പച്ചപ്പിന്റെ ഈ പ്രദേശമാണ് വിശ്വവിഖ്യാതനായ വില്യം വേഡ്‌സ് വർത്തിന്റെ ജന്മനാട്.
1770 ലാണ് ജോണ്‍ വേഡ്സ്വര്‍ത്തിന്റെയും ആന്‍ കുക്സണിന്റെയും അഞ്ചുമക്കളില്‍ രണ്ടാമനായി വില്യം വേര്‍ഡ്സ് വർത്ത് ജനിക്കുന്നത്.
വേഡ്സ്വർത്തിന്റെ ഏക സഹോദരിയായിരുന്നു പ്രശസ്ത ഡയറി എഴുത്തുകാരിയും കവിയത്രിയുമായ ഡൊറോത്തിയുമൊത്താണ് ഈ ഗ്രാമത്തിൽ താമസിച്ചിരുന്നത്.
സഹോദരിയുടെയും ആന്‍ ബ്രിക്കറ്റ് എന്ന അധ്യാപികയുടെയും നിരന്തര പ്രചോദനത്തിലാണ് വേഡ്സ് വെർത്ത് കവിതകൾ രചിക്കുന്നത്.
വില്യം വേഡ്‌സ്വർത്തിന്റെ സ്വീകരണമുറിൽ ലേഖകനും കുടുബവും
അമ്മയുടെ മരണത്തോടെ അച്ഛന്‍ വേഡ്സ്വര്‍ത്തിനെ “ഹോക് ഷെഡ് ഗ്രാമര്‍” സ്‌കൂളിലേക്കയച്ചു. ഡൊറോത്തിയെ ഒരു ബന്ധുവീട്ടിലേക്കും. ആദ്യമായി ആ സഹോദരങ്ങള്‍ പിരിഞ്ഞു. പിന്നെ ഏഴുവര്‍ഷം കഴിഞ്ഞാണ് അവര്‍ പരസ്പരം കാണുന്നത്.
ആ വേർപാടിലാണ് ഒരു യഥാർത്ഥ കവി ഇഗ്ലണ്ടിൽ ജനിക്കിന്നത്. Poetry is the best words in best order എന്ന് വളരെ നിഷ്‌കളങ്കമായി കവിതയെ നിര്‍വചിച്ച കവി കോള്‍റിഡ്ജുമായുള്ള കൂടിക്കാഴ്ചയാണ് വേഡ്സ് വര്‍ത്തിനെ റൊമാന്റിസിസം പോലുള്ള വലിയ സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.
കവിത ചൊല്ലുന്ന വീട് എന്നാണ് വേഡ്സ് വെർത്തിന്റെ വീടിനെ നാട്ടുകാർ പറയപ്പെടുന്നത്. കൊച്ചു മനസ്സിലെ ഭാവനയെ ആകാശത്തോളം ഉയരത്തിൽ സങ്കല്പിച്ചെഴുതിയ വരികൾ ലോക സാഹിത്യത്തിന് മുതല്കൂട്ടായത് കവിയുടെ വെറും ഭാവനയല്ല, ഒരു ഗ്രാമത്തിന്റെ ശാന്തതയും അതിനുചുറ്റുമുള്ള പതിനാറ് തടാകങ്ങളുടെ ഈണവും താളവും ചെറുപ്പത്തിന്റെ ആനന്ദവും പൂന്തോട്ടത്തിന്റെ സൗരഭ്യത്തിൽ നിന്നാവാഹിച്ചെത്തുന്ന ലഹരിയും ഇളംകാറ്റിന്റെ മർമരവും കൂടി ചേർന്നതാണ് വേഡ്‌സ് വർത്തിന്റെ കവിതകൾ.
യുനെസ്ക്കോയുടെ പൈതൃക പട്ടികയിൽ തടാക നാടും വേഡ്സ് വെർത്തിന്റെ കവിതകളും
2017 ജൂൺ ഒമ്പതിന്നാണ് യു.കെ.യിലെ മനോഹരമായ തടാക നഗരം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടുന്നത്.
അതിനുമുമ്പ് ഈ പട്ടികയിൽ ഇടം നേടിയവർ ചൈനയിലെ വന്മതിലും, ഇന്ത്യയിലെ താജ്മഹലും, അമേരിക്കയിലെ അരിസോണയിലുള്ള “ഗ്രാൻഡ് കനിയോൺ” നാഷണൽ പാർക്കും മാത്രമായിരുന്നു. മുപ്പതുവര്ഷത്തെ പരിശ്രമത്തിനുശേഷം യുകെയിലെ തടാക നഗരിയും യുനെസ്കോയുടെ അംഗീകാരം ലഭിച്ചു.
ശാന്തതയും, സ്വച്ഛന്ദവുമായ മനോഹാരിതയും, ചുറ്റിലും ആകര്ഷകമായ കുന്നുകളും, കൊച്ചു കൊച്ചു മലകളും, അവക്കിടയിലൂടെ ഒഴുകുന്ന തെളിമയാർന്ന അരുവികളും കാണാനായി ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.
അവരിൽ ചിലർ ദിവസങ്ങളോളം താമസിച്ച് കവിതകൾ എഴുത്തുന്നു, ചിത്രങ്ങൾ വരക്കുന്നു, പ്രകൃതിയുടെ മനോഹാരിതയെ അവരുടെ ക്യാൻവാസിലും മനസ്സിലും പ്രതിഷ്ഠിച്ച് മടങ്ങുന്നു.
ഈ നാടിനെ അല്ലെങ്കിൽ സ്വന്തം ജന്മനാടിനെ കുറിച്ച് മഹാകവി വേഡ്സ് വോർത്ത് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “the loveliest spot man hath found". അദ്ദേഹത്തിന്റെ എല്ലാ കവിതകളിലും സ്വന്തം നാടിന്റെ മനോഹാരിതയും പ്രകൃതി ഭംഗിയും നിറഞ്ഞു നിൽക്കുന്നുണ്ട്.
ഒരുപക്ഷെ ഭാവിയിൽ നമ്മുടെ വയനാടിനെയും ഊട്ടിയെയും യുനെസ്കോയുടെ പട്ടികയിൽ പെടുത്താമായിരിക്കാം, നമ്മുടെ തലമുറ ആ പൈതൃകം പരിരക്ഷിക്കുമെങ്കിൽ.
ഭൂമിയിലെ സ്വർഗകവാടം എന്ന് വിശേഷിപ്പിക്കുന്ന തടാക ഭൂമി
1797-ലാണ് സഹോദരി ഡോറത്തയുമൊത്ത് ആ വലിയ വീട്ടിൽ വീണ്ടും താമസിക്കുന്നത്. അവർ പരിപാലിച്ചുകൊണ്ടിരുന്ന പൂന്തോട്ടത്തിലെ പൂക്കളിൽ ലോകത്തിലെ സമസ്തഭാവങ്ങളും ചേർത്തുവെച്ച് എഴുതിയ കവിതകൾ പ്രകൃതി സമ്മാനിച്ച അലൗകിക കൃതികളായി മാറിയത് വളരെപെട്ടെന്നായിരുന്നു.
ആ സഹോദരീ-സഹോദരന്മാരുടെ ആഹ്ലാദങ്ങളെ കാവ്യ ഭാവനകളെ വാക്കുകളിലേക്കു പകര്‍ന്ന മുറികള്‍ ഉള്‍ക്കൊള്ളുന്നതാണ് അവരുടെ വീട്.
വേർഡ്‌സ് വോർത്ത് കവിതകൾ എഴുതിയ പക്ഷിത്തൂവൽ
വേർഡ്‌സ് വേർത്തും സഹോദരി ഡോറോത്തയുടെയും എഴുത്തുമുറി
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അർദ്ധപാദംവരെ പാശ്ച്യത്യ സാഹിത്യത്തിനെ പരിപോഷിപ്പിച്ച സങ്കീർണ്ണ സാഹിത്യ ശാഖയാണ് റോമൻന്റിസിസം തികച്ചും അസ്വാസ്ഥപൂര്ണമായ കാലഘട്ടത്തിലൂടെയായിരുന്നു യൂറോപ്പ് അന്ന് കടന്നുപോയികൊണ്ടിരുന്നത്.
ഫ്രഞ്ചുവിപ്ലവം അതിനൊരു കാരണമായിത്തീർന്നതോടെ ഒരു നാട് വ്യാവസായിക വളർച്ചയിലേക്ക് മാറാൻ തുടങ്ങി. ധനാഢ്യരുടെ പൊടുന്നനെയുള്ള ഉദയം യൂറോപ്പിന്റെ സർഗ്ഗ സത്തയെ ബാധിക്കുമെന്ന് പലരും വിലയിരുത്തി.
കവികളിലും സാഹിത്യകരന്മാരിലും യൂറോപ്പിന്റെ വ്യാവസായിക മാറ്റം സ്വാധീനം ചെലുത്തി. നൈസർഗ്ഗിക വികാരങ്ങളുടെ കവിഞ്ഞൊഴുക്കിനെ കുറിച്ചായിരുന്നു ആ കാലഘട്ടത്തിൽ വേഡ്‌സ് വർത്ത് ചിന്തിച്ചിരുന്നതും എഴുതിയതും.
കാവ്യഭാഷയെയും പ്രമേയത്തെയും പ്രകൃതി ദര്ശനത്തെയും കുറിച്ച് ഉന്നയിച്ച അഭിനവാദർശങ്ങൾ തനതായ വ്യക്തിത്വത്തിന്റെ മാർഗ്ഗത്തിലൂടെ എഴുതിച്ചേർത്തപ്പോൾ റൊമാന്റിസിസം അദ്ദേഹത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. അതുവരെയുണ്ടായിരുന്ന ഇംഗ്ലീഷ് സാഹിത്യത്തിലെ കാവ്യസങ്കല്പത്തെ തിരുത്തിക്കുറിക്കലായിരുന്നു ലക്ഷ്യം.
ഗ്രാമീണജീവിതങ്ങളെയും അധ്വാനിക്കുന്ന കര്‍ഷകരെയും അതിസങ്കീര്‍ണമായ വരികളുടെ അകമ്പടിയില്ലാതെ ലളിതമായി അവതരിപ്പിക്കുകയായിരുന്നു റൊമാന്റിക് പ്രസ്ഥാനത്തിലൂടെ വേഡ്സ് വെർത്തും കോള്‍റിഡ്ജും. നിലവിലുള്ള കാവ്യ സങ്കല്പത്തെ മാറ്റിയെഴുതാൻ അവർ തയ്യാറായി.
കാല്പനിക കവിതകളുടെ ജനനം അതോടെ കുറിക്കപ്പെട്ടു. ഷേക്സ്പീയര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പഠിക്കപ്പെട്ട, വായിക്കപ്പെട്ട, ചർച്ചചെയ്യപ്പെട്ട കവിയാണ് വേഡ്സ് വെർത്ത്, ബ്രിട്ടനിലെ ആസ്ഥാനകവിയായി ഇന്നും അദ്ദേഹം അറിയപ്പെടുന്നു.
വേഡ്‌സ് വെർത്തിന്റെ വീട്ടിലേക്കുള്ള കവാടം
പ്രകൃതിയെയും, പൂക്കളെയും കർഷകരെയും അഗാതമായി പ്രണയിച്ചുകൊണ്ടായിരുന്നു വേഡ്‌സ് വെർത്ത് കവിതകൾ രചിച്ചത്. കവിത വികാരങ്ങളുടെ ലോകമാണ്. ആ വികാരങ്ങള്‍ മനസ്സിന്റെ പരമശാന്തതയില്‍ സമാഹരിക്കപ്പെട്ടവയാണെന്നും. കവിതയുടെ ശുദ്ധതയാണ് അങ്ങനെയുള്ള കവിതകളിൽ കാണേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു.
പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ച വേഡ്‌സ്വർത്തിന്റെ വീട്ടിലെ ഉദ്യാനത്തിൽ നിന്ന്
അമേരിക്കൻ കവിയത്രി ഗ്ലന്‍സി കവിതയെകുറിച്ചു പറഞ്ഞ വാക്കുകൾ ഇതെഴുതുമ്പോൾ ഇവിടെ അന്വര്ഥമാണ്. ”കവിത ഓര്‍മ്മയാണ്. ഇത് വലിയൊരു പാരമ്പര്യത്തില്‍ നിന്നാണ് വരുന്നത്. കവിത ഇതുവരെ എഴുതപ്പെട്ട എല്ലാ കവിതകളുടെയും ഭാഗമാണ്. അതിനുള്ളില്‍ വളരെ പ്രാചീനമായ ജീവിതവുമുണ്ട്.
നമ്മുടെ ശ്വാസത്തെ, ഉണ്മയെ അതില്‍ തേടാവുന്നതാണ്. നമ്മള്‍ ജീവിക്കുന്ന ദുര്‍ഗ്രഹതയില്‍ നിഗൂഢതയില്‍ അര്‍ത്ഥത്തെ വ്യാഖ്യാനിക്കുന്നതുപോലെയാണത്. കവിത മറ്റൊരു പ്രപഞ്ചമാണ്. കവിതയില്‍ കാലെടുത്തുവച്ചവരുടെ മാത്രം പ്രപഞ്ചം.”
പ്രകൃതിയുടെ കവി എന്ന നിലക്കാണ് വേഡ്സ് വെർത്ത് അറിയപ്പെടുന്നത്. മണ്ണിനെയും മരങ്ങളെയും മറക്കാതെ ചെടികളെയും പൂക്കളെയും സ്‌നേഹിച്ചുകൊണ്ടായിരുന്നു അദ്ധേഹത്തിന്റെ രചനകൾ.
അത്ര മധുരമായി പ്രകൃതിയോട് ഇണങ്ങിയ മറ്റൊരു കവിയും ഉണ്ടായിട്ടില്ല. പ്രകൃതിയും മനുഷ്യനും ആ വരികളിൽ ഒന്നായി ചേരുകയായിരുന്നു.
പ്രകൃതിയെ സ്നേഹിച്ച ആംഗലേയ കവികൾ വളരെ ചുരുക്കമാണ്. പ്രകൃതി ഒരാവേശമായി അതിനെ വാരിപ്പുണർന്ന് അനുഭൂതനിർവൃതിയോടെ വായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു വേഡ്സ് വർത്ത് തന്റെ ഓരോ സൃഷ്ടികളും രചിച്ചത്.
വീട്ടിലെ ഉദ്യാനത്തിലെ ഫലകത്തിൽ കൊത്തിവെച്ച കവിയുടെ പ്രിയപ്പെട്ട വരികൾ
തന്റെ ഉദ്യാനത്തിലെ നിലാവുവീണ രാത്രികളിൽ സഹോദരിയുമൊത്തിരിക്കുമ്പോൾ അദ്ധേഹത്തിന്റെ മനസ്സിൽ കവിതകൾ ജനിക്കുമായിരുന്നു.
അപ്പോൾ തോന്നുന്ന വരികൾ ആത്മാവിലേക്കാവാഹിച്ചെഴുതിയതാണ് “The lesser Celandine” എന്ന മനോഹരമായ കവിത എന്ന് സഹോദരി ഡൊറോത്തി അവരുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു പക്ഷെ വേഡ്സ് വേർത്ത് ഏറ്റവും സ്നേഹിച്ചത് തന്റെ പൂന്തോട്ടത്തിലെ മഞ്ഞപ്പൂക്കളുള്ള ആ ചെടിയായിരിക്കാം.
അതുകൊണ്ടാണ് ആ കവിത ഫലകത്തിൽ കൊത്തി അദ്ദേഹമിരുന്ന തോട്ടത്തിൽ പ്രതിഷ്ഠിച്ചത്.
പ്രകൃതിയോട് താതാത്മ്യം പ്രാപിച്ചുകൊണ്ടും പൂക്കളോട് ആശയപ്രതിപാദനം നടത്തികൊണ്ടുമാണ് വേഡ്സ് വർത്തിന്റെ കാവ്യ പ്രപഞ്ചം രൂപപ്പെട്ടിരുന്നത്. (തുടരും)
-ഹസ്സൻ തിക്കോടി (ഫോൺ: 9747883300, email: hassanbatha@gmail.com)