/sathyam/media/media_files/2025/08/09/hassan-thikodi-article-8-school-holidays-2025-08-09-11-02-30.jpg)
കേരള വിദ്യാഭ്യാസമന്ത്രി തുടക്കം കുറിച്ച വേനൽക്കാല അവധിമാറ്റം കേരളമൊട്ടാകെ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾതെന്നെ പിൻബെഞ്ചിലിരുന്ന് പഠിക്കുന്നതും ചർച്ചയാകുന്നു.
കാലാകാലമായി തുടരുന്ന ഏപ്രിൽ-മെയ് മാസങ്ങളിലെ വേനലവധിക്ക് പകരം മൺസൂൺ കാലത്തേ ജൂൺ-ജൂലൈ മാസത്തിൽ മഴക്കാലാവധി കൊടുക്കുന്നത് ഉചിതമോ അല്ലയോ എന്ന ജനാധിപത്യ രീതിയിലുള്ള സംവാദത്തിനൊരുങ്ങിയ വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനങ്ങൾ !
പിൻസീറ്റിൽ ഇരുത്തുന്നത് ഒരു കുറ്റമാണോ ?
"സ്കൂൾ ക്ലാസ് മുറികളിലെ പിൻസീറ്റ് പഠനങ്ങൾ വിദ്യാർത്ഥികളെ ദുർബലരാക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നു" എന്ന തോന്നൽ ശെരിയല്ല.
ക്ലാസ് മുറിയുടെ പിൻസീറ്റലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ശ്രദ്ധ ലഭിക്കുകയും അക്കാദമിക് പ്രകടനം മോശമാകുകയും ചെയ്തേക്കാം എന്ന ആശങ്ക പുതുതായി വന്നതല്ല. ഈ പ്രശ്നം ഗുരുകുല വിദ്യാഭ്യാസം തുടങ്ങിയ നാൾമുതൽ നിലനിക്കുന്നതാണ്.
ഉയരം കൂടിയവരെയും വികൃതിക്കാരെയുമാണ് സാധാരണഗതിയിൽ പിൻസീറ്റിലിരുത്തുക. മുൻ നിരയിലുള്ള വിദ്യാർത്ഥികളിലാണ് അധ്യാപകർ പലപ്പോഴും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മനഃപൂർവ്വമോ അല്ലാതെയോ പിന്നണിയിലുള്ള വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കാനോ ബുദ്ധിമുട്ടുമ്പോൾ ശ്രദ്ധിക്കപ്പെടാനോ സാധ്യത കുറവായിരിക്കാം.
ക്ലാസ് മുറിയുടെ പിൻസീറ്റിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കപ്പെടാതിരിക്കാനോ മോശം പ്രകടനം കാഴ്ചവയ്ക്കാനോ സാധ്യത കൂടുതലാണെങ്കിലും, അത് ഒരു നിയമമല്ല.
അധ്യാപകരുടെ ഇടപെടൽ പലപ്പോഴും അവരുടെ കാര്യത്തിൽ വേണ്ടത്ര ഉണ്ടാവുന്നില്ല എന്നത് സത്യമാണെങ്കിലും പിൻസീറ്റുകാരാരും മോശക്കാരാവുന്നില്ല. ക്ലാസ് റൂമുകളുടെ പരിമിതികളും കുട്ടികളുടെ എണ്ണക്കൂടുതലും തുടങ്ങിയ ഘടകങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നു.
ഇടക്കിടെ ഇരിപ്പിടങ്ങൾ മാറ്റുക:
മന്ത്രി നിർദ്ദേശിച്ചപോലെ യു ടൈപ്പ് ക്ലാസ്സ് മുറികൾ ഒരുക്കുക ഇന്നത്തെ സാഹചര്യത്തിൽ പരിഗണിക്കാൻ പ്രയാസമായിരിക്കും. സാമ്പത്തിക ബാധ്യത കൂടുന്നതോടൊപ്പം നിലവിലുള്ള ക്ലസ് മുറികൾ യു ടൈപ്പിംന് അനുയോജ്യവുമായിരിക്കില്ല.
പകരം അധ്യാപകർ ഇടയ്ക്കിടെ വിദ്യാർത്ഥികളുടെ ഇരിപ്പിടങ്ങൾ മാറ്റണം, പഠിപ്പിക്കുമ്പോൾ ക്ലാസിൽ ചുറ്റി സഞ്ചരിക്കണം, കൂടാതെ എല്ലാ വിദ്യാർത്ഥികളും - മുന്നിലോ പിന്നിലോ - ഇടപഴകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംവേദനാത്മക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം.
സാധാരണയിൽ "U" ഉപയോഗിക്കുന്നത് മന്ത്രിസഭാ യോഗത്തിലോ കോർപറേറ്റ് ഓഫീസുകളിലെ മീറ്റിങ്ങുകൾക്കുമാണ്, അവിടെ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിമിതികളുണ്ട്. 40-50 വിദ്യാർഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ “U” പ്രായോഗികമല്ല. “U” വളരെ ആഴത്തിലുള്ളതോ വളരെ വീതിയുള്ളതോ ആയിരിക്കരുത് - ഇത് എല്ലാവരെയും ഒരേ സംഭാഷണ അകലത്തിൽ നിലനിർത്തുന്നു.
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്‌ളാസ്സുകൾക്ക് ആറ് മീറ്റർ നീളവും ആറ് മീറ്റർ വീതിയും 3.7 മീറ്റർ ഉയരവും വേണമെന്നും, എൽ.പി.സ്കൂളുകൾക്ക് 6 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ഉയരവും വേണമെന്നത് സർക്കാരിന്റെ നിബന്ധനയാണ്.
നിലവിലെ ക്ലാസ് മുറികൾ “U” ഷെയ്പ്പ് ആയി മാറ്റുമ്പോൾ അവ പുതുക്കി പണിയേണ്ടി വരും. ഹയർ സെക്കണ്ടകൾക്ക് സീറ്റില്ലത്തതിനാൽ 65 കുട്ടികൾവരെ പ്രവേശനം നൽകുന്ന നമ്മുടെ നാട്ടിൽ ഈ മാറ്റം ഉൾക്കൊള്ളാനാവുമോ ?
“U” ഷെയ്പ്പായി മാറ്റുമ്പോൾ “അധ്യാപകരുടെ ചലനത്തിനും പ്രകടനങ്ങൾക്കും ആവശ്യമായ മധ്യഭാഗം (2–3 മീറ്റർ വീതിയെങ്കിലും ആവശ്യമാണ്). മൊബൈൽ ഫർണിച്ചർ ഉപയോഗിക്കേണ്ടി വരും. ഗ്രൂപ്പ് വർക്കിനോ ടെസ്റ്റുകൾക്കോ എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയുന്ന തരത്തിൽ ഭാരം കുറഞ്ഞതും ചലിക്കുന്നതുമായ ഡെസ്കുകളും കസേരകളും വേണ്ടിവരും.
എല്ലാ വിദ്യാർത്ഥികൾക്കും ബോർഡിന്റെയും അധ്യാപകന്റെയും വ്യക്തമായ കാഴ്ച ഉണ്ടായിരിക്കണം. ഇതൊക്കെ ചെലവേറിയതാണ്. നിലവിലുള്ള വിദ്യാഭ്യാസ സംസ്കാരം മാറ്റിയഴുതുമ്പോൾ അതിന്റെ സാമ്പത്തിക ചെലവുകൾ കൂടി കണക്കിലെടുക്കണം.
യൂറോപ്പിലെ ചൂടും സ്കൂൾ അവധിയും
ഈ ജൂൺ-ജൂലൈ മാസത്തിൽ യൂറോപ്പ് സന്ദർശിച്ചു മടങ്ങുമ്പോൾ മനസ്സിൽ അവശേഷിച്ചത് അവിടത്തെ അസഹനീയമായ ചൂടും അതിൽ പൊരിയുന്ന വെള്ളത്തൊലിയുള്ള മനുഷ്യരുടെ മ്ളാനമുഖവുമായിരുന്നു.
ഒരുകാലത്ത് തണുപ്പിൽ പൊതിഞ്ഞ രാജ്യമായിരുന്നു യൂറോപ്പ്. അവിടങ്ങളിൽ ഇപ്പോൾ താപനം 40-45c ഡിഗ്രിയിൽ എത്തിയിരിക്കുന്നു. പഴയ തലമുറക്കാർക്ക് അത് സഹിക്കാൻ വയ്യ.
യൂറോപ്പിലും മറ്റു ലോകരാജ്യങ്ങളിലും വ്യാവസായിക യുഗം പിറവിയെടുത്തതോടെ മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ (കൽക്കരി, എണ്ണ, വാതകം) ഉപയോഗം കൂടിവന്നു. അതോടൊപ്പം വനനശീകരണം CO₂ പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അമിത ഉപയോഗവും കൂടി വന്നു.
ഈ മനുഷ്യനിർമിത താപനം കാലാവസ്ഥാ വ്യതിയാനമായി മാറി. അതിനാൽ ചൂടുള്ള വേനൽക്കാലവും, ശൈത്യകാലത്ത് മഞ്ഞ് കുറവും, കൂടുതൽ ഉഷ്ണതരംഗങ്ങളും മഴയുടെയും മഞ്ഞുപെയ്യുന്നതിന്റെയും രീതികളിൽ മാറ്റങ്ങൾ സംഭവിച്ചു. യൂറോപ്പിൽ 1970 വരെ വലിയ കുഴപ്പമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നതിന്റെ പാരമ്യതയിലെത്തി നിൽക്കുന്നു.
കാലാവസ്ഥാ മാറ്റങ്ങൾ
കാലാവസ്ഥാ വ്യതിയാനവും ആഗോള താപവും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
മരംവെട്ടലും, മലകളും കുന്നുകളും ഇടിച്ചു നിരത്തലും മൂലം നമ്മുടെ ശ്യാമസുന്ദര കേരളവും കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾക്ക് അനുദിനം വിധേയമായിക്കൊണ്ടിരിക്കുകയാണ്.
അതികഠിനമായ ചൂടും അതിശക്തമായ മഴക്കാലവും നമുക്കനുഭവിക്കേണ്ടിവരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നമ്മുടെ നാട്ടിലും പതിവായിരിക്കുന്നു. അതായിരിക്കാം പണ്ടില്ലാത്ത ഒരു ചിന്തയിലേക്ക് വിദ്യാഭ്യാസമന്ത്രിയെ നയിച്ചത്.
പക്ഷെ, മഴക്കാലത്ത് കുടചൂടി കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും കഥപറഞ്ഞും നടന്നുപോവുന്ന ആ കുട്ടിക്കാലത്തിന്റെ രസം മഴയവധിമൂലം അവർക്ക് അന്യമാവുമെന്നകാര്യത്തിൽ സംശയമില്ല.
പക്ഷെ, വേനൽക്കാല ചൂട് മനുഷ്യർക്ക് താങ്ങാനാവില്ലന്നതിന് ഒരു പാട് തെളിവുകൾ നമുക്കിടയിലുണ്ട്. ഉഷ്ണമാപിനിയിലെ ചൂട് വർധിക്കുന്നതോടെ ഉഷ്‌ണതരംഗവും അനുബന്ധ രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയേറുന്നു. അതോടോപ്പം വെള്ളത്തിന്റെ ലഭ്യതയും, കിണറുകളും നദികളും വറ്റിവരളുകയും ചെയ്യും.
മനുഷ്യൻ മാത്രമല്ല പക്ഷിമൃഗങ്ങൾക്കും ചൂടിൽ നിൽക്കക്കള്ളിയില്ലാതെ പരക്കം പായുന്ന കാഴ്ച്ചകൾ നാം കണ്ടതാണ്. കടുത്ത വേനൽക്കാലത്ത് ഒട്ടുമിക്ക സ്കൂളുകളിലും ദാഹജലത്തിനുപോലും ക്ഷാമം അനുഭവിക്കുന്നുണ്ട്.
വേനൽക്കാലമാവുന്നതോടെ വൈദ്യതിക്ഷാമവും സർവസാധാരണമാണ്. നമ്മുടെ ജലസംഭരണികളിലെ ജലനിരപ്പ് കുറയുന്നതോടെ വൈദ്യതി ഉല്പാദനത്തിനും ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഉണ്ടാവുന്നു. ഒട്ടുമിക്ക സ്കൂളുകളിലും ഫാനുകൾ പോലും ഉണ്ടാവില്ല. നാല്പതും അമ്പതും കുട്ടികൾ തിങ്ങി നിറഞ്ഞ ക്‌ളാസ് റൂമുകളിൽ കുട്ടികളുടെ ജീവിതം ചൂടിൽ പൊരിയും.
അതുകൊണ്ടു വേനലവധി മാറ്റുക എന്ന ആശയം ഒട്ടും പ്രായോഗികമല്ല. വിയർപ്പിൽകുളിച്ച് ക്‌ളാസിൽ ഇരിക്കാൻ കുട്ടികളെയോ അധ്യാപകരെയോ കിട്ടില്ല. അവർക്കെല്ലാം വേനലവധിയാണ് അഭികാമ്യം.
എല്ലാ ഗൾഫ് രാജ്യങ്ങളിലും, മറ്റിതര നാടുകളിലും സ്കൂൾ അടക്കുന്നത് വേനല്ക്കാലത്താണെന്നത് ഒരു പാരമ്പര്യ രീതിയാണ്. യൂറോപ്പ്, യൂ.എസ് നാടുകളിൽ സമ്മർ വെക്കേഷൻ കൂടാതെ രണ്ടാഴ്ചത്തെ വിന്റർ വെക്കേഷനും കൊടുക്കുക പതിവാണ്.
ഓൺലൈൻ ക്ലാസ്സുകൾ
ചൂട് 30 ഡിഗ്രിയിൽ എത്തുന്നതോടെ യൂറോപ്പിലെ സ്കൂളുകൾക്ക് അവധി നൽകാൻ സർക്കാർ സംവിധാനം ഉണ്ട്. അതാത് സ്കൂളുകൾ അവരുടെ പ്രദേശത്തിന്റെ കാലാവസ്ഥാ അറിയിപ്പനുസരിച്ചോ കാലാവസ്ഥ ആപ്പിന്റെ അറിയിപ്പോ നോക്കി രക്ഷിതാക്കൾക്ക് അവധി സന്ദേശംങ്ങൾ അയക്കുക പതിവാണ്.
ക്രമാതീതമായി ചൂട് വർധിച്ചതിനാൽ ഫ്രാൻസിലെ 1350-ഓളം സ്കൂളുകൾ ഇത്തവണ അടക്കുകയും പകരം ഓൺലൈൻ ക്ലാസ്സുകൾ നടത്താൻ സർക്കാർ ഉത്തരവിട്ടുകൊണ്ട് അധ്യയനദിവസങ്ങളിൽ മാറ്റം വരുത്താതെ വിദ്യാഭ്യാസം പതിവുപോലെ തുടർന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ ഓൺലൈൻ ക്‌ളാസ്സുകൾ പതിവുള്ളതാണ്. അതുമൂലം തടസ്സമില്ലാതെ വിദ്യാഭ്യാസം നടത്താൻ അവിടത്തെ സമൂഹം പൊരുത്തപ്പെട്ടു കഴിഞ്ഞു.
ഓർമ്മയിലെ കോവിഡ്കാല ഓൺലൈൻ ക്ലാസ്സുകൾ
നമ്മുടെ നാട്ടിലും ഓൺലൈൻ ക്ളസ്സുകൾ പ്രാവർത്തികമാക്കാം. ശക്തമായ വിദ്യാഭ്യാസ സംബ്രധാനത്തിലും ഉയർന്ന സാക്ഷരതാ നിരക്കിനും പേരുകേട്ട കേരളത്തിൽ പ്രത്യകിച്ചും. കോവിഡ്-19 പാൻഡെമിക്കിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസം ഒരു ന്യൂനോർമൽ ജീവിതരീതിയായി നമ്മൾ സ്വീകരിച്ചിരുന്നു.
കോവിഡ് കാലത്ത് നമ്മളും ഓൺലൈൻ വിദ്യാഭ്യാസരീതി പരീക്ഷയ്ക്കപ്പെട്ടതാണല്ലോ. എന്നിരുന്നാലും, ഓൺലൈൻ പഠനത്തിന്റെ ഫലപ്രാപ്തിയെ സംസ്ഥാനത്തിന്റെ സവിശേഷമായ കാലാവസ്ഥ, പ്രത്യേകിച്ച് കൊടും വേനൽക്കാലത്തും കനത്ത മഴക്കാലത്തും സ്വാധീനിക്കേണ്ടതായുണ്ട്.
കാലവർഷം ശക്തി പ്രാപിക്കുന്ന നാളുകളിൽ/മാസങ്ങളിൽ ഓൺലൈൻ ക്‌ളാസ്സുകൾ നടത്തിക്കൊണ്ടു അധ്യയനവർഷം തുടരുന്നതല്ലേ അഭികാമ്യം.
ചില സ്വകാര്യ സ്കൂളുകൾ ഇതിനകം CBSC സിലബസ്സിൽ ഒന്നുകുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഗൾഫിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്കൂളുകൾ ആരംഭിച്ചിരിക്കുന്നു, അതും പൂർണ അംഗീകാരത്തോടെ.
നിലവിലുള്ള വേനൽക്കാല അവധികൾ (ഏപ്രിൽ-മെയ്) മാറ്റാതെ മഴക്കാലങ്ങളിൽ ജൂൺ-ജൂലൈ മാത്രമല്ല ചിലപ്പോൾ ആഗസ്തിലും ശ്കതമായ മഴക്കാലമായി മാറിയാൽ സ്കൂൾ അധ്യയന കലണ്ടറിൽ മാറ്റം വരുത്താതെ ഓൺലൈനിലൂടെ ക്ലാസ്സുകൾ തുടരാനുള്ള സംവിധാനം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം പ്രായോഗികമാണ്. സത്യത്തിൽ മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുള്ളത് കേരളത്തിലാണ്.
എന്നാൽ ഇത് എല്ലാവരിലും എത്തിക്കുന്നതിന് ഡിജിറ്റൽ വിഭജനം എല്ലാ മേഖലകളിലും പരിഹരിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക്.
-ഹസ്സൻ തിക്കോടി
(phone: 9747883300 email: hassanbatha@gmail.com)