“മധുരിക്കും ഓര്‍മ്മകളേ... മലര്‍മഞ്ചൽ കൊണ്ടു വരൂ... കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ…..” ഒഎൻവി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ 55 വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് 'മധുരിക്കും ഓര്‍മ്മകളെ'.
ആ ഗാനം കൂട്ടത്തിലെ ഒരു പാട്ടുകാരനിൽ നിന്നും കേൾക്കാനിടയാത് കുവൈറ്റിലെ ഓർമ്മകൾക്ക് ഇരട്ടി മധുരം നൽകിയതും ഈ കൂടിച്ചേരലിന്റെ മറ്റൊരു പ്രത്യേകതയാണ്. അൻപതു മനസ്സുകളിൽ ആ ഗാനത്തിന്റെ ഈരടികൾ അറിയാതെ പതിഞ്ഞുപോയി. പക്ഷെ, ഞാൻ കൂട്ടിച്ചേർക്കുന്നു “കൊണ്ടു പോകൂ ഞങ്ങളെ “ലെയ്ക് പാലസ് റിസോർട്ടിൽ, ഒരിക്കൽ കൂടി” ഇരുപത് വർഷത്തിനു ശേഷമാണ് ആ പഴയ ടി.കെ.എം. കലാലയത്തിലെ പാട്ടുകാരൻ സൈഫുദ്ദിൻ തന്റെ കലാമനസ്സുതുറന്നത് വളരെ വളരെ ഹൃദ്യമായി.
ഫ്രൈഡേ ഫോറത്തിലെ അവൈലബിൾ അംഗങ്ങൾ നാട്ടിൽ ഒരിടത്ത് ഒത്തുചേരുക എന്നത് വളരെക്കാലത്തെ ആഗ്രഹമായിരുന്നു. മാസങ്ങൾക്കുമുമ്പേ ആരംഭിച്ച ശ്രമകരമായ ഒരുക്കങ്ങൾ ഒടുവിൽ എത്തിച്ചേർന്നത് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയിലേക്കാണ്.
കുവൈറ്റുമായി ബന്ധമുള്ള കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടി നിർമിച്ച ലെയ്‌ക് പാലസ് റിസോര്‍ട്ടില്‍ എത്തിച്ചേർന്നതും മറ്റൊരു നിമിത്തമാവാം. മനോഹരമായ കായലുകളും കനാലുകളും തിങ്ങിനിറഞ്ഞ രാജകീയ സുഖസൗകര്യങ്ങൾ ഒരുക്കിയ ലെയ്ക്ക് പാലസ് അതിന്റെ പ്രൗഡികൊണ്ടു സമ്പന്നമാണ്.
വൈകുന്നേരം നാലരയോടെ ഞങ്ങൾ അവിടെത്തെ ഹാളിൽ ഒത്തുകൂടി. കുവൈറ്റുകാരുടെ പഴമയുടെ ഗൃഹാതുരത്വം ഓർമകളായി, കഥകളായി, അനുഭവങ്ങളായി പറഞ്ഞുതുടങ്ങിയപ്പോൾ ഒത്തുകൂടിയവരെല്ലാം ഏകസ്വരത്തിൽ പറഞ്ഞ തൊന്നുന്നു മാത്രം. “ഞങ്ങൾക്ക് സന്തോഷംകൊണ്ടിരിക്കാൻ വയ്യ” അത്രമേൽ സന്തോഷവും, സംതൃപ്‌തിയും, ആഹ്ളാദവും നിറഞ്ഞതായിരുന്നു ഡിസംബർ പത്തിലെ ആ സമൃദ്ധമായ സായാഹ്നം.
പുറത്ത് പച്ചവിരിച്ച പുൽത്തകിടിയിൽ അല്പം മുമ്പ് ഞങ്ങളറിയാതെ പെയ്തിറങ്ങിയ മഴ ആ ദിവസത്തിന് കൂടുതൽ കുളിരേകി. അൻപതോളം ഹൃദയങ്ങളുടെ ഒരപൂർവ കൂടിച്ചേരലായിരുന്നു ശനിയാഴ്ച വൈകുന്നേരം മുതൽ ഞാറാഴ്ച്ച വരെ.
വേമ്പനാട്ടു കായലിന്റെ ചാഞ്ചാട്ടത്തിന് പത്തരമാറ്റ് ഭാഗിയായിരുന്നു. വാടകക്കെടുത്ത രാജകീയ നൗകയിൽ കളിച്ചും ചിരിച്ചും കൊച്ചുവർത്തമാനം പറഞ്ഞും ഓളങ്ങളുടെ താളലയത്തിലൂടെ അമ്പത് ഹൃദയങ്ങൾ ഒരുമിച്ച മൂന്നര മണിക്കൂർ യാത്ര നൗകയിലെ യാത്ര പലർക്കും നവ്യാനുഭവമായിരുന്നു.
ഈ കൂട്ടായ്മ, ഫ്രൈഡേ ഫോറം, ഇനി മറ്റൊരിടത്തു 2024 കൂടുൽ ആവേശത്തോടെ കൂടിച്ചേരുമെന്ന തീരുമാനത്തോടെ പിരിയുമ്പോൾ സന്ധ്യ ഞങ്ങളോട് കിന്നാരം പറഞ്ഞതിങ്ങനെയാണ് "വേമ്പനാട്ടു കായലിന് ചാഞ്ചാട്ടം, തങ്കമണിചുണ്ടനിന്ന് മയിലാട്ടം, കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ കൂടെ വാ കൂടാ വാ കൂടെ തുഴയാൻ വാ..”
-ഹസ്സൻ തിക്കോടി