മുംബൈ: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശിവസേന. മമത ബാനര്‍ജിയെ 'യഥാര്‍ത്ഥ ബംഗാള്‍ കടുവ' എന്ന് വിശേഷിപ്പിച്ച ശിവസേന തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു.
‘ഒരുപാട് പേർ ആകാംക്ഷയോടെ അറിയാൻ ആഗ്രഹിക്കുന്നതാണ് പശ്ചിമ ബംഗാളിൽ ശിവസേന മത്സരിക്കുന്നുണ്ടോ എന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ദീദിയോട് ഐക്യപ്പെട്ടു നിൽക്കാനും അവർക്കെതിരെ മത്സരിക്കേണ്ടെന്നുമാണു തീരുമാനം. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷമുള്ള നിലപാടാണിത്'-മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവുത്ത് വ്യക്തമാക്കി.