കോഴിക്കോട്: പ്രിയപ്പെട്ടവർ പെരുവഴിയിലിറക്കിയ ആലംബഹീനർക്കും അശരണർക്കും അനാഥർക്കും കഴിഞ്ഞ 82 വർഷക്കാലമായി തണലേകിയ സ്വാതന്ത്ര്യ സമര സേനാനികളും മഹാ ത്യാഗികളുമായ കുറുപ്പച്ഛനും (കെ.കെ.എൻ കുറുപ്പ്) കുട്ടിമാളു അമ്മയും പടുത്തുയർത്തിയ മഹാ സ്ഥാപനമാണ് വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജം.
സമാജത്തിൻ്റെ നിസ്തുലമായ പ്രവർത്തനത്തെ കരിവാരി തേക്കാൻ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന വാട്സപ്പ് സന്ദേശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അനാഥമന്ദിര സമാജത്തിൻ്റെ പ്രവർത്തക സമിതി യോഗം പ്രസ്താവിച്ചു.
കൊറോണ മഹാമാരി ആയതുകൊണ്ട് മാത്രമാണ് 2020മാർച്ച് മുതൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിഷേധിച്ചത്. അല്ലാത്ത സമയത്ത് ഡോണർമാർക്ക് അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിക്കാനും സംവദിക്കാനും അവസരം നൽകാറുണ്ട്.
സുതാര്യവും സത്യസന്ധവുമായി തന്നെയാണ് സമാജത്തിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും കുപ്രചരണങ്ങളിൽ സമാജത്തിൻ്റെ അഭ്യുദയകാംക്ഷികൾ വഞ്ചിതരാകരുതെന്നും യോഗം അഭ്യർത്ഥിച്ചു.
പുതിയ നിരവധി കർമ്മപദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള രൂപരേഖ പ്രവർത്തക സമിതി യോഗം അംഗീകരിച്ചു. യോഗത്തിൽ പ്രസിഡൻ്റ് ടി പി എം സാഹിർ അധ്യക്ഷത വഹിച്ചു. ട്രഷറർ മാമ്പറ്റ മുരളി, മേനേജർ ടി എ അശോകൻ, കമ്മറ്റി അംഗങ്ങളായ സുധീഷ് കേശവപുരി, കെ ടി വികാസ്, ടി.മുരളീധരൻ, വിശ്വനാഥൻ, കൃഷ്ണദാസ്, സോണില എന്നിവർ സംസാരിച്ചു.