ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ മാത്രം വാട്സ്ആപ്പ് വിലക്കേർപ്പെടുത്തിയത് 74 ലക്ഷം അക്കൗണ്ടുകൾ. വാട്സ്ആപ്പ് തന്നെയാണ് കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ ഉപയോക്താക്കളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
മരവിപ്പിച്ച അക്കൗണ്ടുകളിൽ 24 ലക്ഷവും പരാതി ലഭിക്കും മുമ്പേ തന്നെ കമ്പനി മുൻകുരതൽ നടപടിയെടുത്തവയാണ്. ദുരുപയോഗത്തിനെതിരെയാണ് നടപടിയെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നുണ്ട്. നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകൾക്കെതിരെയും ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു ലഭിച്ച ഉത്തരവുകളുടേയും അടക്കമുള്ള വിവരങ്ങളുള്ള റിപ്പോർട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവും ഉള്ളത്.
ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു രണ്ട് ഉത്തരവുകളാണ് വാട്സ്ആപ്പിനു ലഭിച്ചത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിനിടെയാണ് ഉത്തരവുകൾ. ഇതു രണ്ടും പാലിച്ചു. ഉപയോക്താക്കളിൽ നിന്നു 4100 നിരോധനത്തിനായുള്ള അഭ്യർഥനകൾ വന്നപ്പോൾ 223 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തുവെന്നു വാട്സ്ആപ്പ റിപ്പോർട്ടിൽ പറയുന്നു.