ഷാജഹാൻപുർ: പീഡിപ്പിച്ചവർക്കെതിരെ 27 വർഷത്തിനു ശേഷം പരാതിയുമായി സ്ത്രീ. പീഡനത്തെത്തുടർന്നുണ്ടായ മകൻ, തന്റെ അച്ഛൻ ആരാണെന്ന് ചോദിച്ചതിനു പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം നടന്നത്. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
27 വര്‍ഷം മുമ്പ് തന്റെ 12ാം വയസ്സിലാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അന്ന് സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമൊപ്പമായിരുന്നു താമസം. ഒരിക്കല്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് നാകി ഹസന്‍ എന്നൊരാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിയില്‍ പറഞ്ഞെന്ന് ഷാജഹാന്‍പുര്‍ എസ്പി സഞ്ജയ് കുമാര്‍ പറഞ്ഞു.
പ്രതിയുടെ സഹോദരനായ ഗുഡ്ഡുവാണ് പെണ്‍കുട്ടിയെ രണ്ടാമത് ബലാത്സംഗം ചെയ്തത്. പലതവണ ഇരുവരും പീഡിപ്പിച്ചതായി ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. 13ാം വയസ്സില്‍ ഗര്‍ഭിണിയായ ഇവര്‍ 1994ലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
നവജാത ശിശുവിനെ തന്റെ സ്വന്തം സ്ഥലമായ ഉദംപുരിലെ ഒരാൾക്ക് നൽകിയ ശേഷം ബന്ധുവിനൊപ്പം പെൺകുട്ടി റാംപുരിലേക്ക് പോയി. ഗാസിപുരിലെ ഒരു വ്യക്തിയെ യുവതി പിന്നീട് വിവാഹം ചെയ്തു. യുവതി പീഡിപ്പിക്കപ്പെട്ട വിവരം ഭർത്താവ് 10 വർഷത്തിനുശേഷമാണ് അറിഞ്ഞത്. ഇതോടെ ഇയാൾ വിവാഹബന്ധം വേർപെടുത്തി. വളർത്താൻ ഏൽപ്പിച്ച കുട്ടി ഇതിനിടെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നുണ്ടായിരുന്നു.
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഉദംപുരിലെത്തിയ അമ്മയെ മകൻ കണ്ടുമുട്ടിയതോടെയാണ് പീഡനവിവരം അറിയുന്നത്. അമ്മയോട് കുട്ടി അച്ഛനാരാണെന്ന് ചോദിച്ചു. ഇതോടെയാണ് വെള്ളിയാഴ്ച സദർ ബസാർ പൊലീസ് സ്റ്റേഷനിൽ സ്ത്രീ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.