തൃശൂർ: വനം കൊള്ളക്കാർക്ക് ചൂട്ടു പിടിക്കുന്ന പണിയാണ് സർക്കാരിനും വനം വകുപ്പിനുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു.
മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ ഏറ്റവും കൂടുതല്‍ മരങ്ങൾ മുറിച്ചുകടത്തിയ പുലാക്കോട് വനമേഖലയിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ അബ്ദുൽ കരീം, ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് നേതാക്കൾ സന്ദർശനം നടത്തി.
അകമല, പൂങ്ങോട്, പൊങ്ങണംകോട് സ്റ്റേഷനുകള്‍ നിറുത്തലാക്കിയത് കേസുകള്‍ അട്ടിമറിക്കാനും വനം മാഫിയകളുടെ സമ്മർദത്തിനു വഴങ്ങിയുമാണ്.
സി പി എം നേതൃത്വത്തിന്റെ ഒത്താശയോടെ, ഉദ്യോഗസ്ഥരുടെ ബിനാമികളായ കച്ചവടക്കാരെ മുന്നിൽ നിർത്തിയാണ് ഈ കൊള്ള നടത്തിയിരിക്കുന്നത്. പുലാക്കോട് മേഖലയിൽ സി പി എം പ്രാദേശിക നേതൃത്വം നേരിട്ട് ഈ മരക്കടത്തിൽ പങ്കാളികളാണ്.
വനമേഖലയിൽ നിന്ന് കടത്തിയ നിരവധി തടികള്‍ ഇനിയും കണ്ടെത്താനുണ്ട്.
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
തൃശൂരിലെ മൂന്ന് വനം റേഞ്ചുകളില്‍ നിന്നായി അഞ്ച് കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും മറ്റു മരങ്ങളുമാണ് വെട്ടിക്കടത്തിയത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും മരങ്ങൾ ധാരാളമായി മുറിച്ചു മാറ്റിയിട്ടുണ്ട്.
എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പള്ളം, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി എസ് ഹസൈനാർ, യൂത്ത് ലീഗ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം പ്രസിഡണ്ട് കെ വൈ അഫ്സൽ, ജനറൽ സെക്രട്ടറി ഫൈസൽ ഉദുവടി, വൈസ് പ്രസിഡണ്ട് പി എസ് ഷെഫീഖ്, മുസ്‌ലിം ലീഗ് ചേലക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി പി എം റഷീദ്, ട്രഷറർ എ എ അബ്ദുൽ മനാഫ് എന്നിവരും ഒപ്പമുണ്ടായി.