കാസർകോട്: സ്വകാര്യ ട്യൂഷൻ കേന്ദ്രം കൊന്നക്കാട്ടെ റിസോർട്ടിൽ നടത്തിയ സഹവാസ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.
വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട്, നർക്കിലക്കാട് ഭാഗങ്ങളിലെ നാൽപ്പതിലധികം സ്കൂൾ വിദ്യാർഥികളെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു, പത്താംതരം ക്ലാസുകളിലെ 198 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ആശുപത്രിയിൽ എത്തിയപ്പോഴാണ് ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് മനസിലായത്. വെള്ളരിക്കുണ്ടിലെ കമ്പ്യൂട്ടർ സ്ഥാപനം മെയ് 29നും 30നും 31നും കൊന്നക്കാട്ട് നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവുമുണ്ടായത്.
വ്യാഴാഴ്ച രാവിലെ സെൻ്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾക്ക് തലകറക്കവും ചർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി അസംബ്ലി നടന്നുകൊണ്ടിരിക്കെ കുട്ടികൾക്ക് ശാരീരിക പ്രയാസമുണ്ടാകുകയായിരുന്നു. അപ്പോൾ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലും മാലോത്ത് സ്വകാര്യ ക്ലിനിക്കിലും കുട്ടികൾ ചികിത്സ തേടിയിരുന്നു. ആരും ഗുരുതരാവസ്ഥയിലല്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് തൃക്കരിപ്പൂർ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു. ഭക്ഷണം തയ്യാറാക്കിയ കേറ്ററിങ് സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ക്യാമ്പിലേക്ക് ഭക്ഷണം തയ്യാറാക്കിയ സ്ഥലങ്ങളിലെ വെള്ളം ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചു. സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.