കോഴിക്കോട്: ബീച്ചിലെ ഫുട്‌ബോള്‍ കളിക്കുശേഷം കടലില്‍ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ഒളവണ്ണ ചെറുകര കുഴിപ്പുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (18), ഒളവണ്ണ ചെറുകര ടികെ ഹൗസില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ ആദില്‍ ഹസന്‍ (16) എന്നിവരുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വെള്ളയില്‍ ഹാര്‍ബര്‍ പുലിമുട്ടിനു സമീപത്തു നിന്ന് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെയാണ് ആദില്‍ഹസന്റെ മൃതദേഹം ലഭിച്ചത്.
മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇതിനു സമീപത്തു നിന്നും ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കണ്ടെത്തിയിരുന്നു. രണ്ടു മൃതദേഹങ്ങളും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിനു പിറകുവശത്തായാണ് അപകടമുണ്ടായത്. രാവിലെ ആറുമണിയോടെ അഞ്ചു സുഹൃത്തുക്കളടങ്ങിയ സംഘം ബീച്ചിലെത്തി ഫുട്‌ബോള്‍ കളിച്ച ശേഷം കുളിക്കുന്നതിനായി കടലില്‍ ഇറങ്ങുകയായിരുന്നു.
ആദില്‍ഹസനാണ് ആദ്യം തിരയില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആദിലും മറ്റൊരു കൂട്ടുകാരന്‍ നദീറും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പെട്ടെന്നുണ്ടായ കനത്ത തിരയില്‍ മുഹമ്മദ് ആദില്‍ പെട്ടുപോയി. നദീറിനെ തീരത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി കരയ്ക്കു കയറ്റി. എന്നാല്‍ മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്താനായില്ല.