തൃശൂർ: ഇന്നലെ പുലർച്ചെ തൃശൂർ പനമ്പിക്കുന്നിൽ നടന്ന അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം വാരിയെല്ലുകൾ തകർന്ന് ആന്തരാവയവങ്ങളിൽ തുളഞ്ഞുകയറിയാണെന്നാണ് റിപ്പോർട്ട്.
കാറിന്‍റെ മുൻ സീറ്റിലിരുന്ന സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് വാരിയെല്ലുകർ തകർന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ:
അപകടത്തിൽപ്പെട്ട കാറിന്‍റെ മുന്നിലെ സൈഡ് സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. കാറിന്‍റെ രണ്ട് എയർ ബാഗുകൾ പ്രവർത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. രണ്ട് എയർഭാഗുകളും പുറത്ത് വന്നെങ്കിലും സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് വാരിയെല്ലുകള്‍ തകർന്നു.
തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അപകടത്തിൽപ്പെട്ട കാറിന്‍റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെടുത്തപ്പോൾ തന്നെ സുധി അബോധാവസ്ഥയിലായിരുന്നെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നത്. ഡ്രൈവർ ഉല്ലാസിനെ പുറത്തിറക്കി കസേരയിൽ ഇരുത്തി. സുധിയെയും പുറത്തെടുത്ത് മൂന്ന് ആംബുലൻസിലായി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നിരുന്നു.