തിരുവനന്തപുരം: പാറശ്ശാലയില്‍ കഞ്ചാവ് മാഫിയ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പരശുവയ്ക്കല്‍ ആലംമ്പാറ പനന്തടികോണം സ്വദേശികളായ അനീഷ്, അബിന്‍ എന്നിവരാണ് പിടിയിലായത്. ഇവർ സംഭവശേഷം ബാംഗ്ലൂരിൽ ഒളിവിലായിരുന്നു.
സംഭവം നടന്ന് ആറു മാസത്തിനു ശേഷം എറണാകുളത്ത് കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് പാറശാല പോലീസ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതിയായ മിഥുനെ പാറശാല പോലീസ് നേരത്തെ പിടികൂടിയിരുന്നു.
പരശുവയ്ക്കല്‍ സ്വദേശിയായ അജിയെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. ചെവിക്ക് വെട്ടേറ്റ അജിയെയും മര്‍ദനത്തിനിരയായ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
അജിയെ ആക്രമിച്ച യുവാക്കളും മറ്റുചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്‍പ്പന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവച്ചും ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് വീട്ടിനുള്ളില്‍ കയറി മൂന്നാംഗ സംഘം അജികുമാറിനെയും ഭാര്യയെയും ഒന്‍പത് വയസ്സുള്ള പെണ്‍കുഞ്ഞിനെയും മര്‍ദ്ദിച്ചത്. പാറശ്ശാല സിഐ ആസാദ് അബ്ദുല്‍ കലമിന്റെ നേതൃത്യത്തില്‍ എസ്ഐ സജികുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.