കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. 19 മരണമെന്നാണ് പ്രാഥമിക സൂചന. 123 പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്ന പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരമാണ്.
വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് കാപ്റ്റന്‍ ദീപക് വസന്ത് മരിച്ചു. രണ്ട് സ്ത്രീ യാത്രക്കാര്‍ മരിച്ചതായി സൂചനയുണ്ട്. സഹ പൈലറ്റ് അഖിലേഷും മരിച്ചതായാണ് റിപോര്‍ട്ട് .
ജീവനക്കാരടക്കം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കുട്ടികളുമുണ്ടായിരുന്നു. രാത്രി 7.38 യോടെയാണ് സംഭവം. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മേഴ്‌സി ആശുപത്രിയിലും മിംസിലും കൊണ്ടുപോയിട്ടുണ്ട്.
ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു. നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു.
വിമാനത്തില്‍നിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.