-അഡ്വ. ചാര്‍ളി പോള്‍ MA, LLB, DSS
യുട്യൂബ് ചാനലില്‍ അപകീര്‍ത്തീകരമായ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി
സ്വദേശി വിജയ് പി. നായരെ 'കൈകാര്യം' ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,
ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം
നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം ഇപ്രകാരമായിരുന്നു;
'നിയമം കയ്യിലെടു ക്കുന്നത് നോക്കി നില്‍ക്കാനാവില്ല. കയ്യൂക്കും മുഷ്ടിബലവുമുണ്ടെങ്കില്‍ എതിരാളിയെ കീഴ്പ്പെടുത്തിക്കളയാമെന്ന സന്ദേശം തെറ്റാണ്. നിയമവും സമാധാനവും ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. സാധാരണക്കാരനെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ കോടതിക്ക് നോക്കി നില്‍ക്കാനോ ലഘൂകരിച്ചു കാണാനോ സാധിക്കില്ല. പ്രതികളുടെ പ്രവര്‍ത്തികള്‍ സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല'. എന്ത് അനീതിയുടെ പേരിലാണെങ്കിലും നിയമം കയ്യിലെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.
2020 സെപ്റ്റംബര്‍ 26 നാണ് പ്രതികള്‍ വിജയ് പി. നായര്‍ താമസിക്കുന്ന സ്റ്റാച്യുവിന്
സമീപത്തെ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചുകയറി വിജയ് നായരുടെ തലയിലും മുഖത്തും
ശരീരഭാഗങ്ങളിലും വസ്ത്രങ്ങളിലും കരിഓയില്‍ (മഷി) ഒഴിക്കുകയും തെറി വിളിച്ചശേഷം
ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.
കൂടാതെ മുണ്ട് പറിച്ചെടുക്കാന്‍ ശ്രമിക്കുകയും 'ചൊറിയനം' പ്രയോഗിക്കുകയും ചെയ്തു. ലാപ്ടോപ്പും മൊബൈല്‍ഫോണും ബലമായി കൈക്കലാക്കി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയും ചെയ്തു.
അക്രമാസക്തരായ പ്രതികള്‍ 12 മിനിറ്റുനേരം അക്രമം അഴിച്ചുവിട്ട് അതു സ്വയം ഷൂട്ട്ചെയ്ത് ലൈവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുകയും നിയമവാഴ്ചയെ പ്രതികള്‍ വെല്ലുവിളിക്കുകയുമാണുണ്ടായത്.
അടി കൊള്ളുന്ന വിജയ് പി. നായര്‍ പ്രതികളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നില്ലായിരുന്നു.
താമസസ്ഥലത്ത് അതിക്രമിച്ചു കയറല്‍, കയ്യേറ്റം ചെയ്യല്‍, മര്‍ദ്ദനം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍
ചുമത്തിയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന,
ജാമ്യം കിട്ടാത്ത കുറ്റങ്ങളാണിവ.
യുട്യൂബിലൂടെ അപകീര്‍ത്തികരമായ വീഡിയോ ചെയ്ത വിജയ് പി. നായര്‍ ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് തങ്ങള്‍ നേരിട്ട് 'കൈകാര്യം' ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാദം.
സംഭവം പലരെയും ഹരംകൊള്ളിച്ചു. അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേരെത്തി. സംസ്ഥാനത്തെ വനിതാ മന്ത്രി അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പിടിവിട്ടു പോയതോടെ കൂടെ നിന്ന പലരേയും കാണാതായി.
'ഞാന്‍ തലയില്‍ മുണ്ടിടാതെ അന്തസായി ജയിലില്‍ പോകും. സ്ത്രീ സമൂഹത്തിനുവേണ്ടി എന്തു ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണ്'. എന്ന് വീരവാദം മുഴക്കിയ 'ധീരയായ' ഭാഗ്യലക്ഷ്മിയും
കൂട്ടുപ്രതികളും ഒളിവിലും പോയി.
അറിഞ്ഞു കൊണ്ട് കുറ്റകൃത്യം ചെയ്യുകയും അതിന്‍റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞവര്‍ ഒരിക്കലും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയോ ഒളിവില്‍ പോവുകയോ ചെയ്യരുതായിരുന്നു.
പിന്തുണച്ചവര്‍ക്കെല്ലാം അത് നാണക്കേടായി. ധീരകളുടെ വീരകൃത്യത്തെ അഭിനന്ദിച്ച വനിതാ മന്ത്രി ഓര്‍ക്കേണ്ട ചിലതുണ്ട്. അവരുടെ നിരന്തര പരാതികള്‍ പരിഹരിക്കപ്പെടാതിരുന്നത് ഭരണകൂട വീഴ്ചയായിരുന്നു.
ആ അടികള്‍ തന്‍റെകൂടി ഭരണ സംവിധാനത്തിന്‍റെ മുഖത്താണ് കൊണ്ടത്. ഭരണക്കാരെ കൊള്ളാഞ്ഞിട്ടാണല്ലോ നിയമം നടപ്പിലാക്കാന്‍ പ്രതികള്‍ നേരിട്ട് പോയത്.
എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട മന്ത്രിതന്നെ നിയമലംഘനത്തിന് പരസ്യമായ ആഹ്വാനവും പ്രചോദനവും നല്‍കുന്ന ഒരു നടപടിയെ പിന്തുണച്ചത് അപക്വമായിപ്പോയി.
അനീതി കാണുന്നിടത്തെല്ലാം ജനം നിയമം കയ്യിലെടുക്കട്ടെയെന്ന് ഒരു മന്ത്രിക്ക് എങ്ങനെ പറയാനാകും? അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാല്‍ എന്താകും നാടിന്‍റെ അവസ്ഥ.
ചിലരുടെ പ്രവൃത്തികള്‍ കണ്ടാല്‍ 'രണ്ടെണ്ണം പൊട്ടിക്കണ'മെന്ന് പലര്‍ക്കും തോന്നാം. വിജയ് പി.
നായര്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടവരും പറഞ്ഞത് 'ആരായാലും വണ്ടി പിടിച്ചു
പോയി രണ്ടെണ്ണം കൊടുത്തുപോകും' എന്നാണ്. അത്രമേല്‍ പ്രകോപനപരമാണ് ആ വീഡിയോ എന്ന് വ്യക്തം.
മാത്രവുമല്ല അമ്മയും പെങ്ങളും ഭാര്യയുമുള്ള ഒരാള്‍ക്കും സ്ത്രീത്വത്തെ പമാനിക്കുന്നതിനോട് യോജിക്കാനുമാകില്ല. 'കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്ന നീതിശാസ്ത്രവും 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന സമീപനവും ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
ലക്ഷ്യവും മാര്‍ഗ്ഗവും സംശുദ്ധമാകണം. അതുകൊണ്ടാണ് കോടതി പ്രതികളുടെ പ്രവര്‍ത്തി സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല എന്ന് വ്യക്തമാക്കിയത്.
നിയമ സംവിധാനത്തിന് പോരായ്മകളുണ്ടാകാം. എന്നാല്‍ നിയമ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍, പരാതിക്കാര്‍ നേരിട്ട് നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ നാട്ടില്‍ അരാജകത്വം ഉടലെടുക്കും.
കുറ്റവും ശിക്ഷയും ജനങ്ങള്‍ സ്വയം നടപ്പിലാക്കിയാല്‍ ജനങ്ങളുടെ സമാധാന ജീവിതം
അസാധ്യമാകും. നിയമത്തെയും നീതിന്യായ നിര്‍വഹണസംവിധാനത്തെയും ബഹുമാനിക്കാന്‍
ഓരോരുത്തരും തയ്യാറാകണം. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. (8075789768)