ലഖ്‌നൗ: ഉത്തർപ്രദേശിൽ അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ഭീകരര്‍ അറസ്റ്റിലായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെയും സര്‍ക്കാരിനെയും വിശ്വാസമില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പൊലീസിന്റെ ഇത്തരം നടപടികൾ സംശയമുണ്ടാക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും പ്രതികരിച്ചു. പൊലീസിന്റെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ അത് ഗൗരവമേറിയ വിഷയമാണെന്നും സംഭവത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും മായാവതി പറഞ്ഞു.
പിടിയിലായവര്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണെന്നും സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന തകര്‍ത്തെന്നുമാണ് യുപി പൊലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ ഗൗരവമേറിയ വിഷയമാണ്. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് ഇതില്‍ രാഷ്ട്രീയം കളിക്കരുത്, മായാവതി ട്വീറ്റില്‍ പറഞ്ഞു.
ഇന്നലെയാണ് ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായത്. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്. ലക്നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് പേരും അൽ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.