ലോക കോടീശ്വരന്മാരായ ജെഫ് ബെസോസും(ആമസോണ്‍ സ്ഥാപകന്‍) മുകേഷ് അംബാനിയും(റിലയന്‍സ് ചെയര്‍മാന്‍) ഒരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. 600 മില്യണ്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന, ഏകദേശം ആറ് ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമുള്ളതുമായ, ലോകത്തില്‍ അതിവേഗം വളരുന്ന കായിക ഇനങ്ങളിലൊന്നായ ക്രിക്കറ്റിന്റെ മാദ്ധ്യമ അവകാശത്തിനുവേണ്ടിയാണ് പോരാട്ടം.
ജൂണ്‍ 12 ന് നടക്കുന്ന ഐ പി എല്‍ ലേലത്തില്‍ ശതകോടീശ്വരന്മാരുടെ കമ്ബനികള്‍ പങ്കെടുക്കുന്നുണ്ട്. 7.7 ബില്യണ്‍ ഡോളറിന്റെ ക്രിക്കറ്റ് അവകാശങ്ങള്‍ക്കായി ജെഫ് ബെസോസും അംബാനിയും പോരാടുന്നത്. കഴിഞ്ഞ സീസണ്‍ വരെ അവകാശങ്ങള്‍ കൈവശം വച്ചിരുന്ന വാള്‍ട്ട് ഡിസ്നി കമ്ബനിയും സോണി ഗ്രൂപ്പ് കോര്‍പ്പറേഷനുമാണ് പ്രധാന എതിരാളികള്‍. അഞ്ച് വര്‍ഷത്തെ ഐ പി എല്‍ കാണിക്കാനുള്ള അവകാശങ്ങളാണ് വിജയികള്‍ നേടുക.
അര ഡസന്‍ ആഗോള സ്‌പോര്‍ട്സ് ഇനങ്ങള്‍ക്കിടയില്‍ നിന്ന് ഐപിഎല്ലിനെ തിരഞ്ഞെടുത്ത ആമസോണ്‍, ലേലം പിടിക്കാനുള്ള ദൃഢനിശ്ചയമെടുത്തുകഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നാഷണല്‍ ഫുട്ബോള്‍ ലീഗ് ഓണ്‍ലൈനില്‍ കാണിക്കുന്നതിനുള്ള അവകാശങ്ങള്‍ക്കായി ആമസോണ്‍ പ്രതിവര്‍ഷം ഏകദേശം 100 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ട്.
റിലയന്‍സും രണ്ടും കല്‍പിച്ചാണ്. അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജോലിക്കായി പ്രഗല്‍ഭരായ എക്സിക്യൂട്ടീവുകളെ കണ്ടെത്തി നിയമിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. റിലയന്‍സിന്റെ വാര്‍ റൂമില്‍ അംബാനിയുടെ വിശ്വസ്തനായ ലെഫ്റ്റനന്റ് മനോജ് മോദിയും മൂത്ത മകന്‍ ആകാശ് അംബാനിയും ഉള്‍പ്പെടുന്നു. ഫോക്‌സിന്റെയും പിന്നീട് ഡിസ്‌നിയുടെ ഇന്ത്യ- ഏഷ്യാ -പസഫിക് പ്രവര്‍ത്തനങ്ങളുടെയും മുന്‍ മേധാവി ഉദയ് ശങ്കറും ടീമിന് കരുത്ത് പകരും.
പ്രേക്ഷകരുടെ ബാഹുല്യമാണ് ലോക കോടീശ്വരന്മാരെ ഐ പി എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ പി എല്‍ കണ്ടത്.