അമേരിക്കയിൽ നിന്നുള്ള ചിക്കൻ ലെഗ് പീസുകൾ ( chicken drumsticks )ഇന്ത്യൻ വിപണിയെ കീഴക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ അമേരിക്കൻ സന്ദർശനവേളയിൽ ഈ വിഷയവും അജണ്ടയിൽ ചേർക്കപ്പെടുകയായിരുന്നു. ഡൊണാൾഡ് ട്രമ്പിന്റെ പ്രത്യേക താൽപ്പര്യമായിരുന്നു ഇതിനു പിന്നിൽ.
അമേരിക്കക്കാർ കോഴിക്കാലുകൾ കഴിക്കുന്നത് വിരളമാണ്. ചിക്കൻ ബ്രെസ്റ്റ് പീസാണ് അവർക്കു പ്രിയം. അതുകൊണ്ടുതന്നെ ബ്രെസ്റ്റ് പീസിന് മൂന്നിരട്ടി അവിടെ വിലയാണ്. അമേരിക്കൻ കോഴിക്കാലുകൾ യൂറോപ്പ്,ചൈന എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
അമേരിക്കയും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാരത്തിനുള്ള (ഫ്രീ ട്രേഡ് ) ചർച്ചകൾ പുരോഗമിക്കുകയാണ്. അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഫ്രീ ട്രേഡ് നിലവിൽവരുന്നതോടുകൂടി ഇപ്പോഴുള്ള 100 % ഇറക്കുമതിച്ചുങ്കം വെറും 30 % മായി കുറയുന്നതിനാൽ അമേരിക്കൻ സാധനങ്ങൾ വളരെ വിലകുറച്ച് ഇന്ത്യൻ മാർക്കറ്റുകളിൽ ഇനിമുതൽ ലാഭ്യമാകുകയാണ്.
ചൈനയുമായി ട്രേഡ് വാർ നടക്കുന്നതിനാൽ അമേരിക്കയുടെ ചൈനീസ് മാർക്കറ്റിലുള്ള കണ്ണ് ഇപ്പോൾ മൂടപ്പെട്ടിരിക്കുകയാണ്.മാത്രവുമല്ല ചൈന പല കാര്യത്തിലും സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്രശ്രമത്തിലുമാണ്.
ഈ അവസ്ഥയിൽ കോഴിക്കാലുകളുടെ വ്യാപാരത്തിൽ വിശാലമായ ഇന്ത്യൻ മാർക്കറ്റും ഇവിടുത്തെ 140 കോടി വരുന്ന ജനസംഖ്യയുമാണ് അവരുടെ ലക്‌ഷ്യം.പോൾട്രി വ്യവസായം അമേരിക്കയിൽ തഴച്ചുവള രുകയാണ്. അമേരിക്കൻ ചിക്കൻ ലെഗ് പീസുകൾ ഇന്ത്യയിൽ കിലോയ്ക്ക് 70 രൂപയ്ക്കും താഴെയാകും വിലയെന്നും അനുമാനിക്കപ്പെടുന്നു.
എന്നാൽ ഇരു സർക്കാരുകളുടെയും ഈ നീക്കത്തിനെതിരേ ഇന്ത്യൻ പോൾട്രി ഇൻഡസ്‌ട്രി ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്.രാജ്യത്തെ ലക്ഷക്കണക്കിനുള്ള ഫാമുകളും ചിക്കൻ പ്രോസസിംഗ് യൂണിറ്റുകളും അടച്ചുപൂട്ടേണ്ടിവരുന്നതുകൂടാതെ ഈ രംഗത്തു പ്രവർത്തിക്കുന്ന 40 ലക്ഷത്തോളം ആളുകളുടെ ജീവിതമാർഗ്ഗവും ഇല്ലാതാകുമെന്നാണ് അവർ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി ചർച്ചചെയ്യാൻ കേന്ദ്ര വാണിജ്യമന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ്.