പാട്ന: ആദ്യമായി സ്വന്തമാക്കിയ കാറിന്റെ രൂപത്തിൽ വീടിന്റെ മേൽക്കൂരയിൽ വാട്ടർ ടാങ്ക് നിർമിച്ചിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം. മഹീന്ദ്ര സ്കോർപിയോയുടെ അതേ രൂപത്തിലാണ് ഇന്തസാർ വാട്ടർടാങ്ക് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇപ്പോഴിതാ മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയും വീട്ടുടമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
''മേൽക്കൂരയ്ക്കു മുകളിലെ സ്കോർപിയോ, വീട്ടുടമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. ആദ്യത്തെ കാറിനോടുള്ള അദ്ദേഹത്തിന്റെ വാത്സല്യത്തെ സല്യൂട്ട് ചെയ്യുന്നു, മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചതിങ്ങനെ. യഥാർഥ വണ്ടിയിലെ നമ്പർ പ്ലേറ്റ് സഹിതമാണ് ഇന്തസാർ വാട്ടർ ടാങ്ക് നിർമിച്ചത്. 2.5 ലക്ഷം രൂപയാണ് ചെലവ്.
ആഗ്ര യാത്രയ്ക്കിടെ ഇത്തരത്തിലൊരു ഡിസൈൻ കണ്ട് ഭാര്യയാണ് ഇന്തസാറിനോട് ഈ ആശയം പറഞ്ഞത്. ആഗ്രയിൽ നിന്നു പണിക്കാരെ വരുത്തിയാണ് ഇയാൾ വാഹനത്തിന്റെ രൂപത്തിൽ വാട്ടർ ടാങ്ക് പണിതത്.