കഴിഞ്ഞ ദിവസമാണ് നിയന്ത്രണം വിട്ട ജെസിബി മഹീന്ദ്ര ബൊലേറോ ജീപ്പില്‍ ഇടിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ജീപ്പിന്റെ പെട്ടെന്നുള്ള വരവ് ബൈക്ക് യാത്രികനായ യുവാവിന്റെ ജീവനാണ് രക്ഷിച്ചത്.
റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ ഇരിക്കുന്ന ചെറുപ്പക്കാരന്റെ നേർക്ക് നിയന്ത്രണം വിട്ട് പാഞ്ഞുവരുന്ന ജെസിബി. പെട്ടെന്ന് ജെസിബിയെ ഇടിച്ച് മാറ്റി നായക പരിവേഷവുമായി മഹീന്ദ്ര ബൊലേറോയുടെ മാസ് എൻട്രി. വിഡിയോ കണ്ടവരെല്ലാം ഓരോ സ്വരത്തിൽ പറയുന്നുണ്ട് ആ ബൊലേറൊ ഇല്ലായിരുന്നെങ്കിൽ യുവാവ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽ പെട്ടേനെയെന്ന്. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയും പറഞ്ഞിരിക്കുന്നു ആ ബൊലേറൊ എത്തിയത് യുവാവിന്റെ ജീവൻ രക്ഷിക്കാനാണെന്ന്.
അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്താണ് ആ സമയത്ത് ബൊലേറൊ അവിടെ എത്തിയത് യുവാവിന്റെ ജീവൻ രക്ഷിക്കാനാണ് എത്തിയത് എന്നാണ് മഹീന്ദ്ര പറഞ്ഞത്. കഴിഞ്ഞ ദിവസം കരിങ്കല്ലത്താണി ഭാഗത്തുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു വന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്. പാതയോരത്തു നിന്നവരെ ഇടിക്കാതെ എതിർവശത്തെ മരത്തിലിടിപ്പിച്ചു നിർത്താൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ടു വന്ന മണ്ണുമാന്തി യന്ത്രം എതിരെ വന്ന വാഹനത്തിൽ ഇടിച്ചതുകൊണ്ടു മാത്രമാണ് വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരുന്ന പനാംകുന്ന് സ്വദേശി സാലി രക്ഷപ്പെട്ടത്. എതിരെ വന്ന ബോലേറോയിലും നിർത്തിയിട്ടിരുന്ന ബൈക്കിലും സമീപത്തെ മരത്തിലും തട്ടിയ ശേഷം വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.