തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് എതിരായി പാർട്ടി നടപടികൾ ഉണ്ടാകുമെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന ഹീനമായ ഉദ്ദേശ്യം വച്ചുള്ള വാർത്തകൾക്ക് പ്രേരിപ്പിക്കുന്നത് യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്...
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് എതിരായി കുറേ ദുർബുദ്ധികളും അവർക്കു കൂട്ടുനിൽക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകർത്തുകളയാം എന്ന ധാരണയിൽ നീങ്ങുകയാണ്. പാർട്ടി ഷിജുഖാനെതിരെ നടപടി എടുക്കാൻ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സിപിഐ(എം) ആരുടെയൊക്കെ പേരിൽ നടപടി എടുക്കണമെന്ന് നിർദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻന്റ് പ്രൊഫസർ ആയി നിയമനത്തിന് ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.
കണ്ണൂർ സർവ്വകലാശാലയിൽ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജുഖാൻ അപേക്ഷ പോലും നൽകിയിട്ടില്ല എന്ന് അറിയുമ്പോൾ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നിൽ ഉള്ളത് എന്ന് മനസ്സിലാകും. ഇന്നത്തെ മനോരമയുടെ നാലുകോളം വാർത്തയാണ് ഇത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.
https://www.facebook.com/anavoor.nagappan/posts/424675429048285