ചൈനീസ് സർക്കാരും ജനങ്ങളും കടുത്ത അമർഷത്തിലും രോഷത്തിലുമാണ്. കാരണം ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ഈ ഫോട്ടോ തന്നെയാണ്.
49 കിലോഗ്രാം ഇന വെയിറ്റ് ലിഫ്റ്റിംഗില്‍ സ്വർണ്ണമെഡൽ ജേതാവായ ചൈനീസ് താരം "ഹോ ജിഹോയേ" യുടെ ചിത്രമാണിത്. ഈ മത്സരത്തിൽ ഇന്ത്യയുടെ മീരാബായ് ചാനുവാണ് വെള്ളിമെഡൽ നേടിയത്.
വാർത്താ ഏജൻസിയായ റോയിട്ടർ പുറത്തുവിട്ട ഹോ ജിഹോയേയുടെ ഈ ചിത്രമാണ് ചൈനയെ മൊത്തം അലോസരപ്പെടുത്തുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ വികൃതമായ മനോഭാവമാണ് ഇത്രയും മോശമായ ഒരു ചിത്രം പുറത്തുവിട്ട് തങ്ങളുടെ സ്വർണ്ണമെഡൽ ജേതാവിനെ അപമാനിച്ചതെന്നാണ് ചൈനയുടെ ആരോപണം. ഇതിനു തെളിവായി പശ്ചിമ രാജ്യങ്ങളിലെ വിജയികളുടെ ആഹ്ളാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ റോയിട്ടർ പുറത്തുവിട്ടതും ചൈനയുടെ ശ്രീലങ്കൻ എംബസ്സി ഇന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി.
വിഷമിച്ച് വിങ്ങിപ്പൊട്ടിനിൽക്കുന്ന ഹോ ജിഹോയേ എന്ന സ്വർണ്ണമെഡൽ ജേതാവിൻ്റെ ചിത്രം പ്രചരിപ്പിച്ചത് മനപ്പൂർവ്വമുള്ള അപമാനമാണെന്നും റോയിട്ടറും ഒളിമ്പിക്സ് സംഘടകസമിതിയും ഇതിനു മാപ്പു പറയണമെന്നും ചൈന ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാൽ ഈ വിവാദത്തെപ്പറ്റി പ്രതികരിക്കാൻ വാർത്താ ഏജൻസി റോയിട്ടറോ ഒളിമ്പിക്സ് അധികാരികളോ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും വിവാദം ശമിപ്പിക്കാനാകണം സ്വർണ്ണം കരസ്ഥമാക്കിയശേഷമുള്ള പ്രസന്നവതിയായ ഹോ ജിഹോയേ യുടെ മറ്റൊരു ചിത്രം കൂടി ഇപ്പോൾ റോയിട്ടർ പുറത്തുവിട്ടിട്ടുണ്ട്.