കാണുക ഡ്രോണുകളിലൂടെ പകർത്തിയ ബാസ്‌വാഡ ദ്വീപുകളുടെ വിവിധ ദൃശ്യങ്ങൾ
രാജസ്ഥാൻ എന്ന പേര് കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ആദ്യം ഓടിയെത്തുക മരുഭൂമിയാണ്. എന്നാൽ ആരുമറിയാത്ത ഇതുവരെ ആരും തിരിഞ്ഞുനോക്കാതിരുന്ന രാജസ്ഥാനിലെ 'മാഹി' നദിയുടെ വിസ്തൃതമായ ഓളപ്പരപ്പിൽ (Backwaters) സ്ഥിതിചെയ്യുന്ന 107 പ്രകൃതിരമണീയമായ ചെറുദ്വീപുകൾ കേരളത്തിന്റെ തനതു പ്രകൃതിരമണീയത ഒപ്പിയെടുത്തതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകും.
രാജസ്ഥാന്റെ തെക്കുഭാഗത്ത് ഗുജറാത്ത് - മദ്ധ്യപ്രദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന 'ബാസ്വാഡാ" യിലാണ് ഈ ഹരിതാഭ ഒളിമിന്നുന്ന പ്രകൃതിസൗന്ദര്യം മാഹി നദി 40 കിലോമീറ്റർ ചുറ്റളവിലായി ഒരുക്കിയി രിക്കുന്നത്.
നൂറിലധികം വരുന്ന ദ്വീപുകളിൽ പലതിലും ആദിവാസി സഹൂഹം അധിവസിക്കുന്നുണ്ട്. പ്രകൃതിസ മ്പത്താണ് അവരുടെ ജീവിതസ്രോതസ്സ് തന്നെ.കൃഷിയും മത്സ്യബന്ധനവും ഇവരുടെ മുഖ്യതൊഴിലാണ്.
രാജസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ബാസ്വാഡാ മരുഭൂമിയിലെ ചിറാപുഞ്ചി എന്ന പേരിലും അറിയപ്പെടുന്നു.
ഇന്നുവരെ കോവിഡ് ബാധിക്കാത്ത പ്രദേശമാണ് ഈ ദ്വീപസമൂഹങ്ങൾ. കാരണം ഇവിടെനിന്നു പുറത്തേക്കും ദ്വീപുകളിലേക്കുമുള്ള യാത്രകൾ കോവിഡ് കാലം മുതൽ പൂർണ്ണമായും വിലക്കിയിരിക്കുകയാണ്.
ഈ സ്ഥലം ഇതുവരെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിരുന്നില്ല.രാജസ്ഥാനിലെ ഉദയ്പ്പൂരിനെക്കാൾ മികച്ച ടൂറിസം കേന്ദ്രമായി ഇവിടം മാറാനുള്ള സാദ്ധ്യതകൾ മുന്നിൽക്കണ്ട് സർക്കാർ ഇപ്പോൾ വിശാലമായ ഒരു പ്രോജക്റ്റ് തന്നെ തയ്യറാക്കിക്കഴിഞ്ഞു.
8 കോടി രൂപ മുതൽ മുടക്കി താൽക്കലികമായി അടിസ്ഥാനസൗകര്യങ്ങളൊരുക്കി വികസനപ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്.
അതിൻ്റെ മുന്നോടിയായി രാജസ്ഥാനിലെ പുതിയ ടൂറിസം മേഖലയായി ബാസ്‌വാഡയെ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. നിരവധി സ്വകാര്യ സംരംഭകരേയും അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഹോട്ടലുകളും,വിനോദസഞ്ചാരകേന്ദ്രങ്ങളും, ബോട്ടിംഗ്, ട്രക്കിംഗ്, ലോഡ്ജുകൾ റസ്റ്റോറന്റുകൾ ഇവയൊക്കെ അടുത്ത ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ ഇവിടെ സജ്ജമാക്കപ്പെടും.
ആസന്നഭാവിയിലെ മികച്ച ഒരു ടൂറിസം മേഖലയായി ഇവിടം മാറുന്നതോടൊപ്പം രാജസ്ഥാൻ മരുഭൂവിലെത്തുന്ന സഞ്ചാരികൾക്ക് കേരള ത്തെപ്പോലെതന്നെ മനോഹരമായ പ്രകൃതിരമണീയത ആസ്വദിക്കാനുള്ള സംവിധാനങ്ങളാകും അവിടെ ഒരുക്കപ്പെടുകയെന്ന് രാജസ്ഥാൻ ടൂറിസം അധികൃതർ പറയുന്നു.